കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർ ഡാമിലെ മാൻപാർക്കിൽ മാനുകൾക്ക് ദുരിതകാലം. 20ലധികം മാനുകളാണ് ഇതിനോടകം ചത്തത്. എന്നാലിപ്പോൾ അമ്പതോളം മാനുകൾ അസുഖം ബാധിച്ച് ചികിത്സയിലായിട്ടുണ്ട്. ഇതുസംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ അഞ്ചാംതീയതി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കള്ളിക്കാട് നെയ്യാർ ഡാം മരക്കുന്നത്ത് എട്ടരയേക്കറിൽ നിറഞ്ഞു കിടക്കുന്ന പാർക്കിൽ മാനുകൾ പുറത്തുപോകാതെയും പുറത്തുള്ള വന്യമൃഗങ്ങൾ അകത്തേക്ക് പ്രവേശിക്കാതെയും ചുറ്റിനും സുരക്ഷാ വേലി നിർമ്മിച്ചിട്ടുണ്ട്. പാറക്കൂട്ടവും സമതലപ്രദേശവും നിറഞ്ഞ പാർക്കിൽ മാനുകൾക്ക് സ്വതന്ത്ര ആവാസവ്യവസ്ഥയാണ് ഒരുക്കിയിട്ടുള്ളത്. മാനുകളുടെ എണ്ണം പെരുകിയത് നിയന്ത്രിക്കാൻ വകുപ്പ് തീരുമാനിച്ച വന്ധ്യകരണംനീക്കത്തിൽ പ്രതിഷേധം ശക്തമായിരുന്നു.
ഭൂരിഭാഗം മാനുകൾക്കും മുൻകാലുകൾക്കാണ് മുറിവുണ്ടായിട്ടുള്ളത്. കാലുകളിലെ മറിവുകളിലൂടെയുള്ള അണുബാധയാണ് മാനുകൾ കൂട്ടത്തോടെ ചാകാനുള്ള കാരണമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഇവയെ പരിപാലിക്കുക പ്രയാസകരമാണെന്നും ഡോക്ടർമാർ പറയുന്നു. കാലിലെ വൃണം ഉണങ്ങുന്നതിനായി മരുന്നുകൾ സ്പ്രേ ചെയ്‌താണ് ചികിത്സിക്കേണ്ടത്. അതേസമയം പാർക്കിന്റെ ഒരുഭാഗത്തായി കോൺക്രീറ്റ് ചെയ്‌ത് മാനുകൾക്ക് വിശ്രമിക്കാൻ സ്ഥലം ഒരുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഫയർഫോഴ്സ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തു.
ഇതുവരെ ചത്തത് - 20ലധികം മാനുകൾ
മാൻ പാർക്ക് സ്ഥാപിച്ചത്........... 1995ൽ
എണ്ണം കുറയ്ക്കാൻ നീക്കം
മാനുകൾ പെരുകാൻ തുടങ്ങിയതോടെ ഇവയെ വന്ധ്യംകരിക്കാനുള്ള നീക്കം നടത്തിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമാക്കിയതോടെ ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ പാർക്കിലെ മാനുകളെ ആൺ പെൺ തിരിച്ച് രണ്ട് വിഭാഗങ്ങളാക്കാനും ശ്രമം നടന്നിരുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമായതോടെ ഈ നീക്കവും ഉപേക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |