വർക്കല: നഗരസഭ പൂർണമായും തെരുവു നായ്ക്കളുടെ കൈപ്പിടിയിലായെന്നാണ് വർക്കല നിവാസികളുടെ അടക്കം പറച്ചിൽ.അത്രത്തോളം തെരുവു നായ്ക്കളാണ് വർക്കലയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇവറ്റകളുടെ ആക്രമണം കാരണം സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. കൂടാതെ സന്ദർശകർ വരാതായതോടെ ബീച്ചിലും തെരുവ് നായ്ക്കൾ താവളമടിച്ചുകഴിഞ്ഞു. ഒറ്റതിരിഞ്ഞു നടക്കുന്ന നായ്ക്കൾ പൊതുവെ അപകടകാരിയല്ല. എന്നാൽ കൂട്ടംകൂടുമ്പോൾ ശൗര്യം ഏറുകയും ആക്രമണകാരികളാവുകയും ചെയ്യുന്നു. ലോക്ഡൗണിൽ പൊതുസ്ഥലങ്ങൾ വിജനമായതോടെ തെരുവ് നായ്ക്കൾ പെറ്റുപെരുകി. വിദ്യാലയങ്ങളിലും തെരുവ്നായ്ക്കൾ താവളമാക്കി.ആളൊഴിഞ്ഞ പുരയിടവും പണി പൂർത്തിയാകാത്ത കട്ടിടങ്ങളും ഒക്കെയാണ് ഇവറ്റകളുടെ പ്രധാന വിഹാരകേന്ദ്രം. ആക്രമണകാരികളായ തെരുവ് നായ്ക്കളുടെ ശല്യംമൂലം പൊതുനിരത്തുകളിൽ പോലും നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.രാവിലെ നടക്കാനിറങ്ങുന്നവരും രാത്രി ജോലികഴിഞ്ഞ് നടന്ന് വീട്ടിലേക്ക് പോകുന്നവരും നായ്ക്കളുടെ ആക്രമണത്തിനിരയായ സംഭവങ്ങൾ അനവധിയാണ്. പൊതുനിരത്തുകളിൽ തെരുവ് നായ്ക്കൾ കുറുകെ ചാടിയതുമൂലം വീണ് പരിക്കു പറ്രുന്ന ഇരുചക്രവാഹനയാത്രക്കാരുടെ എണ്ണവും ചില്ലറയല്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയും ചെറുന്നിയൂർ സ്വദേശിയായ ഒരു ഇരുചക്രവാഹന യാത്രക്കാരനെ ഇത്തരത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണകാരികളായ തെരുവ് നായ്ക്കൾ വർക്കലയിൽ ഒരു സാമൂഹ്യ പ്രശ്നമാവുകയാണ്.
നായ്ക്കളുടെ താണ്ഡവം
പൊതുജനങ്ങൾ മാത്രമല്ല വളർത്തുമൃഗങ്ങളും തെരുവ് നായ്ക്കളുടെ ഇരകളാകുകയാണ്. ശ്രീനിവാസപുരത്ത് കഴിഞ്ഞ ദിവസം കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ ഒരാടിനെ കടിച്ചുകീറി കൊന്നു. വർക്കല മൈതാനത്ത് ഒരു വഴിയാത്രക്കാരൻ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായി. തെരുവ് നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ച രണ്ട് വഴിയാത്രക്കാരെ നഗരസഭ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വർക്കല മുണ്ടയിൽ ഒരു വയോവൃദ്ധൻ തെരുവ് നായ്ക്കളുടെ കൂട്ടആക്രമണത്തിൽ കൊല്ലപ്പെട്ടത്.
താവളം
1.ഒഴിഞ്ഞ പറമ്പുകൾ
2.വിജനമായ ഇടവഴികൾ
3.മാർക്കറ്റും പരിസരവും
4.പൂർത്തിയാകാത്ത കെട്ടിടങ്ങൾ
5.മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ
അതി രൂക്ഷംഇവിടെ
ഇടവ, ഇലകമൺ, ചെമ്മരുതി, ചെറുന്നിയൂർ, വെട്ടൂർ ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |