വെഞ്ഞാറമൂട്: ഞാറ്റുവേലയുടെ ആരവവും കൊയ്തുപാട്ടിന്റെ ഈരടികളും വീണ്ടും വിസ്മൃതിയിലാകുമോ എന്ന ആശങ്കയിലാണ് വാമനപുരത്തെ നെൽ കർഷകർ. കർഷകർക്ക് സർക്കാർ നൽകിയിരുന്ന സഹായ പദ്ധതികളെല്ലാം അപ്രത്യക്ഷമായതോടെ കൃഷി ബുദ്ധിമുട്ടിലായി. ഇതോടെ വാമനപുരം പഞ്ചായത്തിലെ പാടശേഖര സമിതികൾ നെൽകൃഷി മതിയാക്കി. കഴിഞ്ഞവർഷം വരെ നൂറുമേനി വിളവെടുപ്പ് നടത്തിയ 25 ഏക്കറോളം നെൽപ്പാടം കള കയറി തരിശുനിലമായി കിടക്കുകയാണ്.
നെൽ കർഷകരെ സഹായിക്കാൻ ത്രിതല പഞ്ചായത്തുകൾ ഒരു ഹെക്ടറിന് ഇരുപതിനായിരം രൂപ വരെ സബ്സിഡി ഇനത്തിൽ നൽകിയിരുന്നു. ഇത് ഒരുവർഷമായി യാതൊരു മുന്നറിയിപ്പുമില്ലാതെ നിറുത്തിവച്ചു എന്നാണ് കർഷകരുടെ ആരോപണം. ഇതോടെ വാമനപുരം പഞ്ചായത്തിലെ വാമനപുരം, കണിച്ചോട്, ആനാക്കുടി പാടശേഖരങ്ങളാണ് ആശ്വാസ സഹായം ലഭിക്കാതെ നെൽകൃഷി ഉപേക്ഷിച്ചത്.
കഴിഞ്ഞവർഷം മുതൽ ത്രിതല പഞ്ചായത്തുകളുടെ നെൽകൃഷിക്കുള്ള സഹായം മുടങ്ങി. കർഷകർ ഉദ്യോഗസ്ഥരോടും പഞ്ചായത്തധികൃതരോടും അന്വേഷിച്ചെങ്കിലും ആരും മറുപടി നൽകിയില്ല. സബ്സിഡി ലഭിക്കാതായതോടെ കാർഷിക വായ്പകളും സ്വർണപ്പണയം ഉള്ളവരും പ്രതിമാസ അടവ് മുടങ്ങി വലിയ തുകകൾ ബാദ്ധ്യതയായി. ഒന്നാം വിള കൃഷി ഇറക്കിയെങ്കിലും രണ്ടാംവിള ഇറക്കാൻ കർഷകർക്കായില്ല. പാടശേഖരങ്ങൾ വീണ്ടും വർഷങ്ങൾക്കു മുൻപുള്ള അവസ്ഥയിലേക്ക് കളകൾ നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായി തുടരുകയാണ്. വീണ്ടും വയൽ തിട്ടകളാക്കി മറ്റ് കൃഷിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് കർഷകർ.
തരിശായി കിടക്കുന്നത് - 25 ഏക്കറോളം നെൽപ്പാടം
നിലച്ച പദ്ധതി
നാലുവർഷം മുൻപ് നെൽക്കർഷകർക്കായി സർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകി. ഇതനുസരിച്ച് ഒരു ഹെക്ടറിന് ഇരുപതിനായിരം രൂപ വരെ സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. ഏകദേശം 60,000 രൂപ ചെലവ് വരുന്നിടത്ത് 20,000 രൂപയുടെ സഹായം കർഷകർക്ക് ആശ്വാസമായിരുന്നു.
ഗ്രാമ പഞ്ചായത്തിന്റെ 2020 വരെയുള്ള വിഹിതങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. കർഷകർക്കായി വിത്തും വളവും പദ്ധതി ഉൾപ്പെടെ നടപ്പാക്കും. കൃഷി ഭവനുമായി ചേർന്ന് 75 ശതമാനം സബ്സിഡി നിരക്കിൽ ജൈവവളവവും, 50 ശതമാനം സബ്സിഡി നിരക്കിൽ രാസവളവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ആഴ്ച കർഷകർക്കായി ഒരു മീറ്റിംഗും സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീവിദ്യ, വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
നിലവിൽ നെൽകൃഷിക്കായി പദ്ധതികൾ ഒന്നും തന്നെ വച്ചിട്ടില്ല. അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തും ജി. കോമളം, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ഉത്പാദന മേഖലയിൽ ഉൾപ്പെടുത്തി കർഷകരെ സഹായിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുകയാണ്. നെൽ കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് അവരെ സഹായിക്കുന്നതിന് ശ്രമങ്ങൾ ഉണ്ടാകും. കൊവിഡ് എല്ലാമേഖലയിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതുപോലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടിൽ അപര്യാപ്തതയുണ്ട്. പുതിയ ധനകാര്യ കമ്മിഷൻ വരുന്നതോടുകൂടി ഈ സാമ്പത്തിക വർഷത്തിൽ തന്നെ ചെയ്തു തീർക്കാൻ പറ്റുന്ന തരത്തിലുള്ള കാര്യങ്ങൾ ആലോചിക്കുകയാണ്.
ബിൻഷാ ബി. ഷറഫ്, ജില്ലാ പഞ്ചായത്തംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |