10 ദിവസത്തിനിടെ 9,665 രോഗികൾ
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന ജില്ലയിൽ 10 ദിവസത്തിനുള്ളിൽ രോഗം ബാധിച്ചത് 9,665 പേർക്ക്. രോഗികളുടെ എണ്ണം കൂടി വരുന്നതിൽ ജില്ലാ ഭരണകൂടത്തിനും ആശങ്കയുണ്ട്. ഇന്നലെ 1166 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം അഞ്ച് ദിവസം മാത്രമാണ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ വർദ്ധിക്കുകയാണ്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഇളവുകളെ തുടർന്ന് ജനം കൂട്ടത്തോടെ പുറത്തിറങ്ങിയതും വ്യാപന തോത് കൂട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കൊവിഡ് ലംഘനത്തിന് ജില്ലയിൽ മാത്രം 5000ത്തിനടുത്ത് കേസുകളാണ് പൊലീസ് ദിവസവും രജിസ്റ്റർ ചെയ്യുന്നത്. വാക്സിൻക്ഷാമം നേരിടുന്നതും വെല്ലുവിളിയാണ്. അടിയന്തര നടപടികൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കിയില്ലെങ്കിൽ സ്ഥിതി സങ്കീർണമാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലത്തെ കൊവിഡ് കേസ്
ജില്ലയിൽ ഇന്നലെ 1166 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 747 പേർ രോഗമുക്തരായി. 8.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,063 പേർ ചികിത്സയിലുണ്ട്. 1087 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ മൂന്നുപേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,170 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2844 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. 31,395 പേരാണ് നിരീക്ഷണത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |