അഞ്ചുതെങ്ങ്: കടൽക്ഷോഭം മൂലം വേലിയേറ്റമുണ്ടാകുന്ന മേഖലയിൽ നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടവരെ കരാറുകാർ ചൂഷണം ചെയ്യുന്നതായി പരാതി.
പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് അനുവദിക്കുന്ന തുക രാഷ്ട്രീയ പ്രവർത്തകരും ഏജന്റുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വീതിച്ചെടുക്കുന്നുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതിന് പുറമേയാണ് വീട് പണി ഏറ്റെടുക്കുന്ന കരാറുകാരുടെ ചൂഷണവും. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്.
നിർമ്മാണ പ്രവൃത്തികൾ പൂർണമായും കരാർ വയ്ക്കുകയും പണി തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോൾ തന്നെ നിർമ്മാണസാമാഗ്രഹികളുടെ വില വർദ്ധന ചൂണ്ടിക്കാട്ടി കൂടുതൽ തുക ആവശ്യപ്പെട്ട് കരാറുകാർ നിർമ്മാണപ്രവർത്തികൾ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതായും പരാതിയുണ്ട്. ഇതിനെതിരെ നിരവധി പേർ ഇതിനോടകം തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യക്ഷമമായ ഇടപെടൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പൊഴിയിലെ അശാസ്ത്രീയ നിർമ്മാണം കൊണ്ട് തീരശോഷണം സംഭവിക്കുകയും കടൽക്ഷോഭത്താൽ ഭാഗികമായും, പൂർണമായും തകർന്ന വീടുകളിൽ കഴിയുന്നവരിൽ പലരും പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ചൂഷണത്തിൽ വിധേയമായി ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ വീടുകളിൽ തന്നെ കഴിയുകയാണ്.
പൂർത്തിയാക്കിയത് - 25 വീടുകൾ
ഇനി പൂർത്തിയാക്കാനുള്ളത് - 40 വീടുകൾ
പദ്ധതി ഇങ്ങനെ
പുനർഗേഹം പദ്ധതി പ്രകാരം അർഹരായ കുടുംബത്തിന് ഭൂമി വാങ്ങാൻ 6 ലക്ഷവും, വീട് നിർമ്മിക്കാനായി നാല് ലക്ഷവുമാണ് ലഭ്യമാകുക. ഭൂമി വിലയിൽ തുക കുറയുന്ന പക്ഷം ആ തുക കൂടി വീട് നിർമ്മാണത്തിന് ഉപയോഗിക്കാമെന്നും പദ്ധതിയിൽ പറയുന്നു.
അറിവില്ലായ്മ ഇരയാക്കും
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമാക്കി തയ്യാറാക്കിയ പദ്ധതിയുടെ ഭൂമി വാങ്ങി നൽകുന്നതിൽ തുടങ്ങി വീടുനിർമ്മാണത്തിൽ വരെ ചൂഷണം നടക്കുന്നതായി പരാതിയുണ്ട്. കൃത്യസമയത്ത് കരാർ പൂർത്തികരിച്ച് വ്യവസ്ഥകൾ പ്രകാരമുള്ള വീട് നിർമ്മിച്ചുനൽകുന്നതിൽ കരാറുകാർ വീഴ്ച വരുത്തുന്നതായും ആക്ഷേപമുണ്ട്. മത്സ്യത്തൊഴിലാളികളുടെ അറിവില്ലായ്മയെയാണ് ഇക്കൂട്ടർ മുതലാക്കി കബളിപ്പിക്കുന്നത്.
തട്ടിപ്പ് ഇങ്ങനെ
അളവുകളിലും സ്ക്വയർ ഫീറ്റുകളിലും തിരിമറി നടത്തിയും സിമന്റ്, കമ്പി തുടങ്ങിയവയിൽ കുറവ് വരുത്തിയും തടിപ്പണികളിലും ഇലക്ട്രിക്, പ്ലമ്പിംഗ് തുടങ്ങിയ പണികൾക്ക് നിലവാരമില്ലാത്ത തടികളും സാധനസാമഗ്രഹികൾ ഉപയോഗിച്ചുമാണ് ചൂഷണം ചെയ്യുന്നത്. കൂടാതെ പണം മുൻകൂറായി കൈപ്പറ്റുകയും പണി പൂർത്തീകരിക്കാതെ വീട്ടുടമയെ വട്ടംചുറ്റിക്കുന്നതും മേഖലയിൽ പതിവായിട്ടുണ്ട്.
ഇപ്പോൾ നടന്നുവരുന്ന രീതി മാറ്റി ഫിഷറീസ് വകുപ്പ് നേരിട്ട് ഭൂമി വാങ്ങി നൽകി വീട് നിർമ്മിച്ച് നൽകിയാൽ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കഴിയും.
വി. ലൈജു, പ്രസിഡന്റ്, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |