ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർഹിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈനായി നിർവഹിക്കും. ചാല, കളിപ്പാംകുളം നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെയുമാണ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളായി ഉയർത്തുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ചാല, കളിപ്പാംകുളം ആരോഗ്യകേന്ദ്രങ്ങൾ ഹെൽത്ത് ആൻഡ് വെൽനസ് സെന്റുകളാകുന്നതോടെ കുടുംബാരോഗ്യ കേന്ദ്ര മാതൃകയിൽ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളായി മാറുന്നതോടെ പോഷകാഹാര ക്ലിനിക്ക്, പ്രായമായവർക്കുള്ള ആരോഗ്യ സേവനങ്ങൾ, കുഞ്ഞുങ്ങളുടെ വളർച്ചാപരിശോധന, പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലീരോഗ പരിശോധന, ഗർഭിണികൾക്കുള്ള പരിശോധനകൾ, കൗമാരക്കാർക്കുള്ള പരിശോധനകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. ഇതിനായി നിലവിലുള്ള ഒരു ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ എന്നിവർക്ക് പുറമെ ഒരു സ്റ്റാഫ് നഴ്സിനെ കൂടി നിയമിച്ചിട്ടുണ്ട്. സെന്ററുകളിൽ കാത്തിരിപ്പുമുറി, ക്ലിനിക്, പ്രതിരോധ കുത്തിവയ്പ് മുറി, ഭക്ഷണം നൽകാനുള്ള മുറി, ഐ.യു.സി.ഡി റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഓരോ കേന്ദ്രങ്ങൾക്കും ഏഴ് ലക്ഷം രൂപ വീതമാണ് നവീകരണത്തിനായി ചെലവഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |