കോവളം: ജില്ലയിലെ ഏക ശുദ്ധജല തടാകമായ വെള്ളായണി കായലിൽ വീണ്ടും കൈയേറ്റം വ്യാപകമാകുന്നു. കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പണ്ടാരക്കരി കായൽ പ്രദേശത്താണ് സ്വകാര്യ വ്യക്തികൾ അക്കേഷ്യ മരങ്ങൾ നട്ടുപിടിപ്പിച്ച് കരയാക്കി മാറ്റി കൈവശപ്പെടുത്തുന്നത്. മാത്രമല്ല കായലിനോട് ചേർന്ന് കിടക്കുന്ന വണ്ടിത്തടം, പാപ്പാൻചാണി, പുഞ്ചക്കരി എന്നിവിടങ്ങളിലും മണ്ണിട്ട് നികത്തി തെങ്ങുൾപ്പെടെയുള്ള വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ച് കായൽ കൈയേറ്റം ആരംഭിച്ചിട്ടുണ്ട്. കായൽ നേരിടുന്ന പരസ്ഥിതി പ്രശ്നങ്ങൾ 14-ാം കേരള നിയമസഭയിൽ സമർപ്പിച്ച് അംഗീകാരം നേടിയെങ്കിലും കായൽ സംരക്ഷണം ഇന്ന് വിദൂരം തന്നെയാണ്.
അഞ്ച് വർഷത്തിന് മുമ്പ് നികത്തിയ നിലങ്ങൾ പുരയിടങ്ങളാക്കി കൊടുക്കാവുന്ന തീരുമാനം സർക്കാർ തലത്തിൽ ഉണ്ടായിട്ടുണ്ട്. ഇത് കായൽ മണ്ണിട്ട് നികത്താൻ കൂടുതൽ പേരെ പ്രചോദിപ്പിക്കുന്നു. കായലിന്റെ തീരങ്ങളിൽ ഭൂമി വാങ്ങിച്ച് കെട്ടിടങ്ങൾ പണിയുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനഫലമായാണ് കായൽ സംരക്ഷണം എങ്ങുമെത്താതെ പോകുന്നതെന്നും പറയുന്നു. കായലിൽ നിന്ന് എന്തു മാത്രം ജലം ഊറ്റിയെടുക്കാം അത്രയും റീച്ചാർജ് ചെയ്യാനുള്ള കഴിവ് കായലിന് ഉണ്ടോ എന്നതിനെക്കുറിച്ച് ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല.
വിഴിഞ്ഞത്തേക്കും കോവളത്തേക്കും വാണിജ്യാടിസ്ഥാനത്തിലാണ് ജലവിതരണം നടത്തുന്നത്. വെള്ളത്തിന്റെ തുക കണക്കാക്കിയാൽ പ്രതിവർഷം 300 കോടിയെങ്കിലും വരുമെന്ന് കായൽ സംരക്ഷണ സമിതി പറയുന്നു. അത് വെള്ളായണി കായലിന്റെ സംരക്ഷണത്തിനായി വിനിയോഗിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
കായലിലെ ശുദ്ധജലവിതരണ പദ്ധതികൾ
നിലവിൽ നേമം, വണ്ടിത്തടം, വിഴിഞ്ഞം, പൂങ്കുളം, വെങ്ങാന്നൂർ ഗ്രാമപഞ്ചായത്ത് എന്നീ ഇടങ്ങളിലേക്ക് ദിവസേന 77 ലക്ഷം ലിറ്റർ വെള്ളവും രണ്ട് വൻകിട വികസന പദ്ധതികൾക്കായി 219 ലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും കോവളം വിനോദ സഞ്ചാര പദ്ധതിയുടെയും ആവശ്യങ്ങൾക്കായി എടുക്കുന്നത്
പഴയ വിസ്തൃതി 750 ഹെക്ടർ
2011 ൽ 243 ഹെക്ടർ
വലുപ്പം കുറയുന്ന കായൽ
പഴയ രേഖപ്രകാരം കായലിന്റെ വിസ്തൃതി 750 ഹെക്ടറാണ്. എന്നാൽ കായൽ നികത്തി കൃഷി ചെയ്യാൻ തുടങ്ങിയതോടെ വിസ്തൃതിയിൽ കാര്യമായ കുറവ് സംഭവിച്ചു. റവന്യൂ വകുപ്പ് നടത്തിയ സർവേ പ്രകാരം 1992 കാലഘട്ടത്തിലാണ് വെള്ളായണി കായൽ ഏറ്റവും കൂടുതൽ ചുരുങ്ങിയത്. 750 ഹെക്ടറിൽ നിന്ന് 1973 ആകുമ്പോഴേക്ക് 558 ഹെക്ടറായും 1992 ആകുമ്പോഴേക്ക് 267 ഹെക്ടറായും കായൽ ചുരുങ്ങി. കൃഷിക്കായി വറ്റിച്ച കായലിന്റെ ഭാഗങ്ങൾക്ക് റവന്യൂ വകുപ്പിൽ നിന്ന് സ്വകാര്യ പട്ടയങ്ങൾ നൽകുകയും ചെയ്തു. 2011 ആയപ്പോഴേക്ക് വെള്ളായണി കായലിന്റെ വിസ്തീർണം 243 ഹെക്ടറിലെത്തി.
വെള്ളം കുറഞ്ഞ് കരയാകും
ഒരു ജലബഡ്ജറ്റിംഗ് നടത്തേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമാണെന്നും കാലാന്തരത്തിൽ കായലിൽ നിന്ന് ഊറ്റുന്നതിന് അനുസരിച്ച് പ്രദേശത്ത് വെള്ളം കുറയുകയും കായൽ കരയായി മാറുന്ന അവസ്ഥയും ഉണ്ടാകുമെന്നും വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |