ആലപ്പുഴ: രാജ്യത്ത് സ്കൂളുകൾ തുറക്കുമെന്നും ആദ്യ ഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ തുറക്കണമെന്നുമുള്ള ഇൻഡ്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ) അഭിപ്രായ പ്രകടനത്തോട് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വിയോജിപ്പ്.
മുതിർന്നവരേക്കാൾ മെച്ചപ്പെട്ട പ്രതിരോധ ശേഷിയുള്ളതിനാലാണ് ചെറിയ കുട്ടികളുടെ ക്ലാസുകൾ ആരംഭിക്കാമെന്ന് നിർദേശിക്കുന്നതെന്നാണ് ഐ.സി.എം.ആർ നിലപാട്. എന്നാൽ ആരോഗ്യ വിദഗ്ദ്ധർ തന്നെ മൂന്നാം തരംഗത്തിനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും. രോഗികളായില്ലെങ്കിലും, കുട്ടികൾ രോഗ വാഹകരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളാണ് കൊവിഡ് ലക്ഷണങ്ങളിൽ പലതും. ചെറിയ അസ്വസ്ഥതകൾ കുട്ടികൾ കാണിച്ചാൽ പോലും സ്കൂൾ ഒന്നടങ്കം ആശങ്കയിലാവുന്ന സ്ഥിതി വരുമെന്ന് അദ്ധ്യാപകരും ചൂണ്ടിക്കാണിക്കുന്നു. യു.പി തലം വരെയുള്ള കുട്ടികൾ ഒത്തു ചേരുന്ന സന്ദർഭത്തിൽ മാസ്ക്ക് ധരിക്കലും സാനിട്ടൈസർ ഉപയോഗവും എത്രത്തോളം പ്രാവർത്തികമാകും എന്ന ആശങ്കയും അദ്ധ്യാപകരുയർത്തുന്നു. സ്കൂൾ തുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് അന്തിമ തീരുമാനമെടുക്കാമെന്നാണ് ഐ.സി.എം.ആറിന്റെ നിർദ്ദേശം. ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഒന്നാം ഡോസ് വാക്സിൻ പോലും ലഭിക്കാത്ത സാഹചര്യത്തിലും, ടി.പി.ആർ നിരക്ക് ഉയർന്നു നിൽക്കുന്ന ഡി കാറ്റഗറി പ്രദേശങ്ങൾ കൂടുതലായതിനാലും, കേരളത്തിൽ സ്കൂൾ തുറക്കൽ നടപടി ഉടൻ നടപ്പാക്കരുതെന്നാണ് പൊതുവായ അഭിപ്രായം.
ഐ.സി.എം.ആർ നിർദേശം
#1 മുതൽ 5 വരെ ക്ലാസുകൾ ആരംഭിക്കാം
#സ്കൂളിലെത്തുന്ന മുഴുവൻ അദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം
#കുട്ടികൾക്ക് പ്രതിരോധ ശേഷി കൂടുതൽ
ആശങ്കകൾ
#മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് പ്രചാരണം
#കുട്ടികൾ രോഗവാഹകരാകാം
#ചെറിയ കുട്ടികൾ കൃത്യമായി മാസ്ക്, സാനിട്ടൈസർ ഉപയോഗിക്കുമോയെന്ന് സംശയം
#ദൂരപ്രദേശത്തുള്ളവർ പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടി വരും
#പല വീടുകളിലും ഒന്നാം ഡോസ് വാക്സിൻ ലഭിച്ചവർ കുറവ്
പിരിമുറുക്കം ഏറെയുള്ള കാലത്ത് കുട്ടികളുടെ കളി ചിരികളിലേക്ക് മടങ്ങിയെത്താനും അവരെ നേരിൽ കാണാനും സാധിക്കുന്നത് സന്തോഷമാണ്. പക്ഷേ കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ചെറിയ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് സ്ഥിതി വഷളാക്കിയേക്കും. അവരിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും എല്ലാവരിലും ഭയം ഉണർത്തും.
അദ്ധ്യാപകൻ, ആലപ്പുഴ
മൂന്നാം തരംഗം ഉറപ്പാണെന്നും കുട്ടികളെ കൂടുതലായി ബാധിക്കുമെന്നും അറിയിച്ചത് ആരോഗ്യ വിദഗ്ദ്ധ തന്നെയാണ്. ഈ സാഹചര്യത്തിൽ എന്ത് വിശ്വസിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കുക. കൊവിഡ് വലിയ രീതിയിൽ കെട്ടടങ്ങാതെ കുട്ടികളെ പുറത്തേക്ക് ഇറക്കില്ല. ഓൺലൈൻ ക്ലാസ് തുടരട്ടെ
മനോജ് കുമാർ, രക്ഷിതാവ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |