കല്ലമ്പലം: തിരുവനന്തപുരം - കാസർകോട് വേഗ റെയിൽപാതയ്ക്കായി കല്ലമ്പലം മേഖലയിൽ ഭൂമി പരിശോധന നടന്നു. തിരുവനന്തപുരത്ത് നിന്ന് - കാസർകോട് വരെ നാല് മണിക്കൂറിൽ എത്താവുന്ന അതിവേഗ റെയിൽ പാതയ്ക്കായി സ്ഥലമേറ്റെടുപ്പിന് 3000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
അഞ്ച് വർഷംകൊണ്ട് യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് പ്രധാനമായും വിദേശ ഏജൻസികളിൽ നിന്നുള്ള വായ്പയെയാണ് ആശ്രയിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. തിരുവനന്തപുരം കോച്ചുവേളി മുതൽ മുരുക്കുംപുഴ വരെ നിലവിലെ റെയിൽ പാതയ്ക്കു സാമാന്തരമായി കടന്നു പോകുന്ന പാത മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപത്തു നിന്നും വഴി മാറി പെരുങ്കുഴി സഹകരണ സംഘം, കിഴുവിലം കൃഷ്ണപുരം, കൊല്ലമ്പുഴ, തോട്ടവാരം, തൊപ്പിച്ചന്ത, മണമ്പൂർ, പറങ്കിമാം വിള വഴി തോട്ടക്കാട് പാലത്തിന് സമീപത്തു വച്ച് ദേശീയ പാത മറികടക്കും. തുടർന്ന് കരവാരം, പുതുശേരിമുക്ക്, കോട്ടറക്കോണം, മുട്ടിയറ, കപ്പാംവിള, മരുതിക്കുന്ന്, കാട്ടുപുതുശേരി വഴി കൊല്ലം ജില്ലയിലേക്ക് കടക്കും.പരമാവധി ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയാണ് പാത വരുന്നതെങ്കിലും നിരവധി വീടുകളും കൃഷിയിടങ്ങളും ഈ പദ്ധതിയുടെ ഭാഗമായി സർക്കാരിന് ഏറ്റെടുക്കേണ്ടി വരും.
പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത് - 3000 കോടി
വരും ദിവസങ്ങളിൽ ഫീൽഡ് സർവേ നടക്കും
ആകാശ സർവേ പൂർത്തിയായി
ജനസാന്ദ്രത കുറഞ്ഞ മേഖലകളിൽകൂടി 15 മുതൽ 25 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ആകാശ സർവേ പൂർത്തിയായി. ഇടതുപക്ഷ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈൻ കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ചതോടെയാണ് ഭൂമി പരിശോധനയ്ക്കും മറ്റും വേഗതയേറിയത്.
മലബാർ മേഖലയിൽ ഈ പദ്ധതിയുടെ ഭാഗമായി സർവേ നടപടികൾ നടക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ആകാശ സർവേയിലൂടെയാണ് അലൈൻമെന്റ് തയ്യാറാക്കിയത്. തുടർ നടപടികളുടെ ഭാഗമായാണ് ഭൂമി പരിശോധനയും മറ്റും നടക്കുന്നത്. ആവശ്യമെങ്കിൽ അലൈൻമെന്റിൽ മാറ്റം വന്നേക്കാം.
പാത നിർമ്മാണം ഇങ്ങനെ
തിരുവനന്തപുരം മുരുക്കുംപുഴ മുതൽ മലപ്പുറം തിരൂർ വരെ റെയിൽപാതയിൽ നിന്ന് മാറിയും തിരൂരിൽ നിന്ന് കാസർകോട് വരെ റെയിൽ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും പാത നിർമ്മിക്കുക.
ആശങ്കയിൽ ജനം
ഭൂമി പരിശോധന നടക്കുന്ന പ്രദേശങ്ങളിൽ പൊതു ജനങ്ങൾ ആശങ്കയിലാണ്. കിടപ്പാടം നഷ്ടമാകുമോ. ഏറ്റെടുക്കുന്ന വസ്തുവിനും വീടിനും ഉചിതമായ നഷ്ടപരിഹാരം കിട്ടുമോ തുടങ്ങി നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് സാദാരണക്കാരുടെ മനസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |