തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വാർഡ് തല ജാഗ്രതാ സമിതികൾ സജീവമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പറഞ്ഞു. ഗാർഹികാതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരമുള്ള ജില്ലാതല നിരീക്ഷണ ഏകോപനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ജില്ലയെ സമ്പൂർണ ജാഗ്രതാ ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വിധവാ സെൽ പോർട്ടലിൽ എഴുപതിനായിരത്തിലധികം സ്ത്രീകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് ഉപജീവനമാർഗം നൽകുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ 'സങ്കൽപ്' പദ്ധതിയിൽപ്പെടുത്തി പലഹാര നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവർക്കായി പൂജപ്പുരയിലെ മഹിളാ ശക്തികേന്ദ്ര ഹെൽപ്പ് ഡെസ്‌ക്കായി പ്രവർത്തിക്കും.
ഗാർഹികാതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമത്തെയും സംവിധാനങ്ങളെക്കുറിച്ചും വ്യാപകപ്രചാരണം നൽകാൻ യോഗത്തിൽ തീരുമാനമായി. ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും.
അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി എ. ജൂബിയ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എസ്. ജീജ, വിധവാസെൽ, ജില്ലാതല നിരീക്ഷണ ഏകോപന സമിതി, സഖി വൺ സ്റ്റോപ്പ് സെന്റർ ടാസ്‌ക് ഫോഴ്സ് എന്നിവയുടെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |