വർക്കല: ഇടവ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ 2 മാസക്കാലമായി ഇടവ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് അടിയന്തരമായി ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ പലതും ഓഫീസിനുള്ളിൽ കുന്നുകൂടി കിടക്കുന്നതായാണ് ആക്ഷേപം.
നിലവിലുണ്ടായിരുന്ന ഓഫീസർ സ്ഥലം മാറി പോയതിനെ തുടർന്ന് വെട്ടൂർ വില്ലേജ് ഓഫീസർക്ക് അധികചുമതല നൽകിയിരുന്നു. ഈ ഓഫീസറാകട്ടെ വൈകിട്ട് 4നെത്തി വൈകിട്ട് 5 ന് മടങ്ങിപോവുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. വെട്ടൂർ വില്ലേജ് ഓഫീസർ തിരികെ പോയതോടെ വർക്കല വില്ലേജ് ഓഫീസർക്ക് തുടർന്ന് താത്കാലിക ചുമതല നൽകി. 2 മണി മുതൽ 5 മണി വരെയായിരുന്നു ഇദ്ദേഹത്തിന്റെ സേവനം. എന്നാൽ മണിക്കൂറുകൾ മാത്രം ഉദ്യോഗസ്ഥരുടെ സേവനം മാത്രം പൊതുജനങ്ങൾക്ക് കിട്ടുന്നത് ഏറെ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തിലുംവില്ലേജ് ഓഫീസിലെ തിരക്ക് കൂടുകയാണ്.
ഇടവ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറെ നിയോഗിക്കുന്നതിന് റവന്യൂ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇടവ ഗ്രാമവാസികൾ ആവശ്യപ്പെടുന്നത്.
ഇടവ ഗ്രാമപഞ്ചായത്ത്
തീരദേശ മേഖല - 17 വാർഡുകൾ
നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയി
കെട്ടിക്കിടക്കുന്ന അപേക്ഷകൾ
ദിനംപ്രതി നൂറുകണക്കിന് വിവിധ ആവശ്യങ്ങൾക്കായുള്ള അപേക്ഷകളാണ് ഈ ഓഫീസിൽ എത്തുന്നത്. അപേക്ഷകളിൽ യഥാസമയം തീർപ്പ് കല്പിക്കാനും അധികൃതർക്ക് കഴിയുന്നില്ല. സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിന്റെ പേരിൽ ഗുണഭോക്താക്കളും ജീവനക്കാരും തമ്മിൽ വാക്ക് തർക്കങ്ങളും പതിവാവുകയാണ്.
വിദ്യാർത്ഥികളും വലയുന്നു
എസ്.എസ്.എൽ.സി.പ്ലസ് ടു, പരീക്ഷകളുടെ ഫലം കൂടി വന്നതോടെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ കിട്ടുന്നതിലും കാലതാമസം നേരിടുന്നതായും രക്ഷാകർത്താക്കളും പറയുന്നു.
വേണ്ട ജീവനക്കാർ - 6 പേർ
നിലവിലുള്ളത് - 2 പേർ മാത്രം
ഇടവ വില്ലേജ് ഓഫീസിൽ അടിയന്തരമായി വില്ലേജ് ഓഫീസറെ നിയോഗിക്കുന്നതിന് ജില്ലാഭരണകൂടം നടപടി സ്വീകരിക്കണം.
നവാസ് ഖാൻ, സി.പി.എം, ഇടവ ലോക്കൽ കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |