പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി പകൽ സമയങ്ങളിലും ആന, പന്നി, കാട്ടുപോത്ത്, കരടി, മ്ലാവ് തുടങ്ങിയ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നു. ഗ്രാമപ്രദേശങ്ങളിലും, ആദിവാസി സെറ്റിൽമെന്റുകളിലുമാണ് കൃഷി നശിപ്പിക്കൽ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കടം വാങ്ങിയും ലോൺ തരപ്പെടുത്തിയും കൃഷിചെയ്ത കർഷകർ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മുൻപ് ഇരുട്ട് വീണുതുടങ്ങിയാൽ മാത്രം കാടിറങ്ങുന്ന മൃഗങ്ങൾ നിലവിൽ പകലും നാട്ടിലിറങ്ങുന്നതും മനുഷ്യരെ ഉൾപ്പെടെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. മുൻപ് പന്നി മാത്രമായിരുന്നെങ്കിൽ ഇപ്പോൾ കരടി, കാട്ടുപോത്ത്, ആന എന്നിവയും ഭീഷണി ഉയർത്തുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പലരും ചികിത്സയിലാണ്. പെരിങ്ങമ്മല പഞ്ചായത്തിലെ കോളച്ചൽ, മുത്തുക്കാണി, കൊന്നമൂട് എന്നിവിടങ്ങളിലെ കാട്ടുമൃഗശല്യത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് സർക്കാർ 68 ലക്ഷം രൂപ ചെലവിൽ സൗരോർജ വേലി നിർമ്മിച്ചിരുന്നു. ഇത് നശിപ്പിക്കപ്പെട്ട നിലയിലാണ്. നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, കാലൻകാവ്, കുറുങ്ങണം, ദ്രവ്യംവെട്ടിയമൂല, കുറുപുഴ, താന്നിമൂട്, പുലിയൂർ, പെരിങ്ങമ്മല പഞ്ചായത്തിലെ പുന്നമൺവയൽ, വെളിയങ്കാല, വേങ്കൊല്ല, ശാസ്താംനട, ഇടിഞ്ഞാർ, മങ്കയം, മുത്തിക്കാണി, വെങ്കലകോൺ, കൊന്നമുട്, അരിപ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്. കോളച്ചൽ കൊന്നമൂട് ഊരുമൂപ്പൻ ശ്രീധരൻ കാണിയുടെയും മുത്തിപ്പാറ ആദിവാസി സെറ്റിൽമെന്റിൽ അനിത, ശ്രീജ, ശോഭന എന്നിവരുടെയും കൃഷിയിടത്തിലിറങ്ങിയ കാട്ടാന കൃഷി പൂർണമായും നശിപ്പിച്ചു. പാട്ടത്തിന് കൃഷിക്കായി കരാറടിസ്ഥാനത്തിൽ വസ്തു ഏറ്റെടുത്ത് കൃഷിയിറക്കിയ പല കർഷകരും കടക്കെണിയിലാണ്. കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നിക്കുട്ടം എല്ലാതരം കൃഷിയും പാടെ നശിപ്പിക്കും. രണ്ട് ഏക്കറോളം വരുന്ന വാഴക്കൃഷി ആന നശിപ്പിച്ചപ്പോൾ കർഷകന് കിട്ടിയ നഷ്ടപരിഹാരം രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. കർഷകന് ചെലവ് ഒരു ലക്ഷത്തോളം രൂപയാണ്. ആന കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ തെങ്ങ്, കുരുമുളക്, മരച്ചീനി എന്നു വേണ്ട കണ്ണിൽ കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ കാട്ടിലേക്ക് മടങ്ങാറുള്ളൂ. അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്ന് കൃഷി നാശം സംഭവിച്ച കർഷർക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങൾ
നന്ദിയോട് പഞ്ചായത്ത്
വട്ടപ്പൻകാട്
കാലൻകാവ്
കുറുങ്ങണം
ദ്രവ്യംവെട്ടിയമൂല
കുറുപുഴ
താന്നിമൂട്
പുലിയൂർ
പെരിങ്ങമ്മല പഞ്ചായത്ത്
പുന്നമൺവയൽ,
വെളിയങ്കാല
വേങ്കൊല്ല
ശാസ്താംനട,
ഇടിഞ്ഞാർ
മങ്കയം
മുത്തിക്കാണി
വെങ്കലകോൺ
കൊന്നമുട്
അരിപ്പ
ഒരു ലക്ഷം രൂപ ചെലവിൽ രണ്ടേക്കറോളം ഭൂമിയിൽ നട്ടുപിടിപ്പിച്ച വാഴക്കൃഷി
കാട്ടാനകൾ നശിപ്പിച്ചപ്പോൾ കർഷകന് നഷ്ടപരിഹാരം കിട്ടിയത് - 2500 രൂപ
പല കർഷകരും ബാങ്ക് വായ്പ് എടുത്തും കടം വാങ്ങിയുമൊക്കെയാണ് കൃഷി ചെയ്യുന്നത്. വന്യമൃഗ ശല്യത്താൽ കൃഷി നശിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരം വളരെ കുറവാണ്. കൃഷി ചെയ്ത് കടക്കെണിയിലായ കർഷരെ ജപ്തി ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം..
എം.വി.ഷിജുമോൻ...
എ.കെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |