വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്‌സിലെ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ. ശില്പനിർമ്മാണവും പെയിന്റിംഗും അടക്കം പ്രായോഗികമായി നടക്കേണ്ട ക്ലാസുകളെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് ഒതുങ്ങി. യു.ജി.സി നിർദ്ദേശമനുസരിച്ച് ഒരു വിദ്യാർത്ഥിക്ക് 200 ചതുരശ്ര അടി സ്ഥലമാണ് പാഠ്യപ്രവർത്തനങ്ങൾക്ക് മാത്രമായി വേണ്ടത്. എന്നാൽ പല വിദ്യാർത്ഥികളുടെയും വീടുകളിൽ ഇതിനുളള സൗകര്യമില്ല. ശില്പ നിർമ്മാണത്തിനായുളള കളിമണ്ണ്, തടി എന്നിവയെല്ലാം വീടുകളിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് കിട്ടാനും ബുദ്ധിമുട്ടാണ്. പഠനപ്രവർത്തനങ്ങൾക്ക് വേണ്ട അസംസ്‌കൃത വസ്‌തുക്കൾ കൊവിഡ് ആയതോടെ പുറത്തുനിന്ന് വരാതെയായി. ലോക്ക്‌ഡൗൺ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം വരുമാനം നിലച്ചതോടെ പലരും പെയിന്റിംഗിനും മറ്റ് പണികൾക്കും പോയാണ് ഉപജീവനം നടത്തുന്നത്. അവസാന വർഷ വിദ്യാർത്ഥികൾക്കെങ്കിലും അദ്ധ്യയനം നേരിട്ട് നടത്താനും കോളേജിലെ സ്റ്റുഡിയോ തുറന്ന് നൽകാനുമുളള അവസരം സർക്കാർ ഒരുക്കണമെന്നാണ് ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും ആവശ്യം.
കോളേജ് ലൈബ്രറിയിലെ പുസ്‌തകങ്ങൾ റഫറൻസിന് മാത്രമായാണ് നൽകിവരുന്നത്. ഇവിടെയുളള അപൂർവ്വ പുസ്‌തകങ്ങളിൽ ഭൂരിപക്ഷവും കേരളത്തിലെ മറ്റ് ലൈബ്രറികളിലില്ല. കോളേജിൽ നേരിട്ടുളള അദ്ധ്യയനം മുടങ്ങിയതോടെ വിദ്യാർത്ഥികൾക്ക് പുസ്‌തകമെടുക്കാൻ കഴിയാതെയായി. 14 ജില്ലകളിൽ നിന്നുമുളള വിദ്യാർത്ഥികൾ ഫൈൻ ആർട്സ് കോളേജിൽ പഠിക്കുന്നുണ്ട്. പുസ്‌തകങ്ങൾ ഡിജിറ്റലൈസ് ചെയ്‌ത് ഇ-ലൈബ്രറി ആക്കാനുളള ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല.
അനിമേഷൻ, ഫോട്ടോഗ്രഫി, ഫർണിച്ചർ ഡിസൈൻ അടക്കം പല പുതിയ കോഴ്‌സുകളും തുടങ്ങാനുളള ആലോചന കോളേജ് അധികൃതർക്കിടയിലുണ്ട്. എന്നാൽ ഇതിനുളള സൗകര്യം ഇപ്പോഴത്തെ കോളേജ് കോമ്പൗണ്ടിലില്ല. ബി.എഫ്.എയിൽ മൂന്നും എം.എഫ്.എയിൽ രണ്ടും കോഴ്‌സുകളിലായി 220 വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്നത്. ഇവർക്കുളള സൗകര്യങ്ങൾ തന്നെ കാമ്പസിൽ പരിമിതമാണ്.
പേരിനൊരു ഹോസ്റ്റൽ
സർവകലാശാല പരീക്ഷകൾ കോളേജ് കാമ്പസിൽ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷയ്‌ക്കായി എത്തിയ ആൺകുട്ടികൾ കോളേജിന് പിന്നിലെ ബോയ്‌സ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. 21 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച് ഈ ഹോസ്റ്റലിൽ ഇതുവരെ വാർഡൻ, പാചകം, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി എന്നീ തസ്‌തികകളിലേക്ക് നിയമനം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. കാമ്പസിനുളളിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് ഭക്ഷണച്ചെലവ് നോക്കുന്നത്. പെൺകുട്ടികൾക്ക് ഇതുവരെ കോളേജ് ഹോസ്റ്റൽ പണിതിട്ടില്ല.
മോഡലുകളില്ല
പ്രായോഗിക പഠനത്തിനായി ഒരു ദിവസം മുതൽ അഞ്ച് ദിവസം വരെയൊക്കെ പലരും മോഡലായി കോളേജിൽ വന്നിരിക്കാറുണ്ട്. എന്നാൽ പഠനം വീടുകളിൽ ഒതുങ്ങിയതോടെ വീട്ടുകാരെ മോഡലുകളായി ഇരുത്തേണ്ട അവസ്ഥയാണ് വിദ്യാർത്ഥികൾക്ക്. ഇതുമായി പൊരുത്തപ്പെട്ട് പോകാനോ മണിക്കൂറുകളോളം ഇരിക്കാനോ വീട്ടുകാർ തയ്യാറാവില്ല എന്നതാണ് യാഥാർത്ഥ്യം.
ഏത് കാലത്തെ സിലബസ്?
കാലം മാറിയെങ്കിലും സിലബസിൽ യാതൊരു പരിഷ്‌കരണവും നടത്താൻ സർവകലാശാല തയ്യാറായിട്ടില്ല. 2006ലാണ് അവസാനമായി സിലബസ് പരിഷ്‌കരണം നടന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്നാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |