പാലോട്: കൊവിഡ് കാലം പ്രതിസന്ധിയുടേതായിരുന്നെങ്കിലും ഓണക്കാലത്ത് ജൈവ പച്ചക്കറിക്ക് നന്ദിയോടൻ വിപണിയിൽ ഒരു ക്ഷാമവുമില്ല. അൻപത് ഏക്കറോളം സ്ഥലത്തായി കൃഷി ഭവന്റെ നിർദ്ദേശത്തോടെ ടൺ കണക്കിന് പച്ചക്കറികളാണ് ഓണവിപണിക്കായി തയാറായിട്ടുള്ളത്. പാവൽ, പടവലം, ചീര, വെണ്ട, വെള്ളരി, തക്കാളി, വഴുതന, കത്തിരി, വിവിധയിനം പച്ചമുളകുകൾ എന്നിവ കൂടാതെ ഏത്തൻ, രസകദളി, പാളയംകോടൻ, ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയാണ് പ്രധാനമായും കർഷകർ കൃഷി ചെയ്തിട്ടുള്ളത്. കൂടാതെ വിവിധ സർക്കാർ ഏജൻസികൾ മുഖേന വിതരണം ചെയ്ത എണ്ണായിരത്തോളം ഗ്രോബാഗുകളിലും, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ നൽകിയ വിത്തുകൾ ഉൾപ്പെടെയാണ് ഓണവിപണിയിൽ എത്തുന്നത്. നൂറോളം കർഷകർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തം കൃഷിയിടങ്ങളിലും പാട്ടവ്യവസ്ഥയിൽ എടുത്ത ഏക്കർ കണക്കിന് സ്ഥലത്തുമാണ് നന്ദിയോടൻ ജൈവ കൃഷിയിടങ്ങൾ .ആനകുളം ഗീതയും, ശ്രീലതയും, രാജേശ്വരിയും തോട്ടുംപുറം ബാലകൃഷ്ണനും, പവ്വത്തൂർ ശ്രീജിത്തും, ആനക്കുഴി ചന്ദ്രനും തുടങ്ങി നൂറോളം കർഷകർ വിളയിച്ച ഉത്പന്നങ്ങളാണ് ഈ മാസം 17 മുതൽ 20 വരെ വിപണിയിലെത്തും. കാർഷിക പോരാട്ട വേദിയിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിന് നാലു തവണയാണ് സംസ്ഥാന സർക്കാരിന്റെ ജൈവഗ്രാമം അവാർഡ് ലഭിച്ചത്.
വിജയ ഗാഥയിൽ കർഷകർ
ലോക്ഡൗണിലും തളരാത്ത പോരാട്ടമാണ് നന്ദിയോടെ കർഷകരുടെ വിജയരഹസ്യം. കാലാവസ്ഥ ഏറെ കുറെ അനുകൂലമായതിനാൽ നൂറ് മേനി വിളവാണ് പല കർഷകരും നേടിയെടുത്തത്. ജൈവവളമായതിനാൽ കൂടുതൽ പരിചരണം കൃഷിക്ക് വേണ്ടി വന്നു. കർഷകർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകാനും ഗുണമേൻമയുള്ള വിത്തുകൾ നൽകാനും കൃഷിഭവൻ ഉദ്യോഗസ്ഥർ സദാ സജ്ജരായിരുന്നു. കൊവിഡിന്റെ ദുരിത ജീവിതത്തിന് ചെറിയ രീതിയിലെങ്കിലും ആശ്വാസം കണ്ടെത്തിയ സന്തോഷത്തിലാണ് കർഷകർ.
നന്ദിയോടൻ ജൈവ ചന്തയിലെ വില..
ഏത്തൻ - 55-65, രസകദളി - 40-45, പാളയംകോടൻ - 17 - 20, കപ്പ - 40-50, വെള്ളരി - 30-50, വെണ്ട - 80 - 100, കത്തിരി -55-70, പയർ - 75- 90, ചീര - 40-50, പച്ചമുളക് - 130-150, മാലി മുളക് - 180-200, തക്കാളി - 70- 90
കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന പച്ചക്കറിക്ക് പൊതുവിപണിയേക്കാൾ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ വിലക്കുറവ് ഉണ്ടാക്കും. കൂടാതെ ഉപഭോക്താക്കൾക്ക് സബ്സിഡിയോടെയാണ് കാർഷിക ഉത്പ്പന്നങ്ങൾ ഓണകാലത്ത് വില്പന നടത്തുന്നത്.
അതിഭ, കൃഷി ഓഫീസർ ,നന്ദിയോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |