വെള്ളറട: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പൊലീസ് ക്വാർട്ടേഴ്സ് മന്ദിരങ്ങൾ ഒരു ദിവസം പോലും ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നു. വെള്ളറട ആനപ്പാറയിൽ ആഭ്യന്തരവകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം സ്ഥലത്താണ് പൊലീസുകാർക്ക് താമസിക്കാനായി മന്ദിരങ്ങൾ പണിതത്. 28 കുടുംബങ്ങൾക്ക് താമസിക്കാനുള്ള മന്ദിരങ്ങളാണ് പണിതത്. എസ്.ഐക്ക് ഒറ്റവീടും മറ്റ് പൊലീസുകാർക്ക് രണ്ട് കുടുംബങ്ങൾക്ക് താമസിക്കാൻ ഒരുവീടെന്ന കണക്കിലാണ് ലക്ഷങ്ങൾ ചെലവാക്കി ആഭ്യന്തരവകുപ്പ് ക്വാർട്ടേഴ്സ് നിർമ്മിച്ചത്. എന്നാൽ രണ്ട് വീടൊഴികെ ബാക്കി വീടുകളിൽ ആരും താമസിക്കാനെത്തിയിരുന്നില്ല. എന്നാൽ നിർമ്മാണത്തിലെ അപാകതയും സൗകര്യക്കുറവുമാണ് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ താമസിക്കാൻ എത്താതിന് കാരണമെന്ന് ആക്ഷേപമുണ്ട്. എസ്.ഐക്കും സി.ഐക്കും താമസിക്കാൻ ഈ വീടുകൾ അനുയോജ്യമല്ലെന്ന് കണ്ടതിനെ തുടർന്ന് ഏതാനും വർഷം മുമ്പ് സമീപത്തായി പുതുതായി ഒരു ഇരുനില മന്ദിരം കൂടെ നിർമ്മിച്ചിട്ടുണ്ട്. വെള്ളറട-നെടുമങ്ങാട് റോഡിൽ ആനപ്പാറ സർക്കാർ ആശുപത്രിക്ക് സമീപമാണ് രണ്ടേക്കറോളം വരുന്ന സ്ഥലവും ഈ വീടുകളും ഉപയോഗശൂന്യമായി കിടക്കുന്നത്. സമീപത്തുതന്നെ നിരവധി സർക്കാർ ഓഫീസുകൾ സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്തതുകാരണം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്ന് നല്ലൊരുതുക വാടകയായി നൽകുമ്പോഴാണ് രണ്ടേക്കറോളം സ്ഥലത്തെ കെട്ടിടങ്ങൾ ഉപോയഗശൂന്യമായി കിടക്കുന്നത്. കാലപ്പഴക്കം ഏറെ കഴിഞ്ഞ ഈ കെട്ടിടങ്ങൾ കൊണ്ട് ഇനി ഉപയോഗം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. ഈ സ്ഥലത്തെ നിർമ്മിതികൾ പുതുക്കുകയോ മറ്റെന്തെങ്കിലും ഉപയോഗപ്രദമായ രീതിയിൽ നിർമ്മിക്കുകയോ ചെയ്താൽ റോഡിന്റെ വശത്ത് ഭീഷണിയായി നിൽക്കുന്ന കാട് ഒഴിവാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
രണ്ടേക്കറിൽ നിർമ്മിച്ചത് - 28 കുടുംബങ്ങൾക്ക് താമസിക്കാനുള്ള മന്ദിരങ്ങൾ
എസ്.ഐക്കും സി.ഐക്കുമായി ഇരുനിലമന്ദിരവും പണിതിരുന്നു
തെരുവ് നായ്ക്കളുടെ കേന്ദ്രം
നിർമ്മാണം കഴിഞ്ഞിട്ട് നിരവധി വർഷങ്ങൾ കഴിഞ്ഞതിനാലും ആരും ഉപയോഗിക്കാത്തതിനാലും കെട്ടിടങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് വീണ്ടും ലക്ഷങ്ങൾ മുടക്കി നവീകരിച്ചിരുന്നു. നിലവിൽ കെട്ടിടങ്ങൾ ഇരിക്കുന്ന സ്ഥലം കാടുകയറിയതോടെ കന്നുകാലികളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
കെട്ടിടങ്ങൾ തകർന്ന് ഉപയോഗശൂന്യമായ വിവരം ആഭ്യന്തര വകുപ്പിലെ പൊതുമരാമത്ത് വിഭാഗത്തിനെ അറിയിച്ചിട്ടുണ്ട്. അവരാണ് ഈ കെട്ടിടങ്ങൾ എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത്
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |