കോവളം: കൊവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധിയിൽ നിന്ന് അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളം വീണ്ടും പ്രതീക്ഷയോടെ കരകയറുന്നു. ഓണത്തോടനുബന്ധിച്ച് ടൂറിസം രംഗം സജീവമാകുന്നതോടെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കച്ചവടക്കാരും സന്തോഷത്തിലാണ്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കോവളം ലൈറ്റ് ഹൗസിലും പ്രദേശത്തിലും ദീപാലംകൃതമാക്കി.
ഇന്നലെ നിരവധി പേർ തീരത്തെത്തിയെങ്കിലും ലൈറ്റ് ഹൗസിൽ പ്രവേശനം അനുവദിച്ചില്ല. കോവളത്ത് അടഞ്ഞുകിടന്ന പല റസ്റ്റോറന്റുകളും തുറന്നു. വരും ദിവസങ്ങളിൽ ആഭ്യന്തര സഞ്ചാരികൾ കൂടുതലെത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കോവളത്തെത്തുന്ന സഞ്ചാരികൾക്കായി പൊലീസ് കർശന മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കൊവിഡിന് മുമ്പ് ദിനംപ്രതി ആയിരക്കണക്കിന് ആഭ്യന്തര സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. സഞ്ചാരികൾ ഇല്ലാത്തതുകാരണം ബീച്ചിലെ ശുചീകരണത്തൊഴിലാളികൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ വരെ ദുരിതത്തിലായിരുന്നു. സഞ്ചാരികളെ ആകർഷിക്കാനായി കോവളത്ത് വിവിധ പദ്ധതികൾ ആരംഭിക്കാൻ ടൂറിസം വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു
സമുദ്രാ ബീച്ച് പാർക്ക്
9 കോടിയോളം ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയ സമുദ്രാ ബീച്ച് പാർക്കും ഓണത്തോടെ തുറക്കാനാണ് ടൂറിസം വകുപ്പിന്റെ നീക്കം. പാർക്കിന്റെ മേൽനോട്ടവും നിയന്ത്രണവും കെ.ടി.ഡി.സിക്ക് നൽകാനും ആലോചനയുണ്ട്. പാർക്കിൽ പ്രവേശിക്കുന്നതിനും ഫോട്ടോ ഷൂട്ട് ചെയ്യുന്നതിനും ഫീസ് ഈടാക്കുന്ന കാര്യവും പരിഗണനയിലാണ്. സെക്യൂരിറ്റി ഉൾപ്പെടെ മൂന്ന് ജീവനക്കാരും പാർക്കിലുണ്ടാകുമെന്നാണ് വിവരം.
നിർദ്ദേശങ്ങൾ
-----------------------------
ഒരു ഡോസ് വാക്‌സിനെടുത്തവർ, 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ
നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ തുടങ്ങിയവർക്കെല്ലാം ബീച്ചിൽ പ്രവേശിക്കാം
ഡബിൾ മാസ്ക് നിർബന്ധം
സർട്ടിഫിക്കറ്റുകൾ പൊലീസ്
ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |