വർക്കല: ആഘോഷവേളകളിൽ അന്നം വിളമ്പിയ കാറ്ററിംഗ് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അന്നംമുട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു. ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലും തൊഴിലാളികളുടെ ജീവിതത്തിൽ പ്രത്യേകം മാറ്റമൊന്നും വരുത്താൻ കഴിഞ്ഞിട്ടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ, പാലുകാച്ച്, ജന്മദിനാഘോഷം തുടങ്ങി മറ്റ് ആഘോഷ പരിപാടികൾക്കും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ബാങ്ക് ലോൺ എടുത്തും പങ്ക് ചേർന്ന് വ്യവസായം വിപുലീകരിച്ച ആളുകളും ഇപ്പോൾ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്. കാറ്ററിംഗ് സംരംഭങ്ങൾ കഴിഞ്ഞ ഒരു വർഷത്തോളമായി പ്രതിസന്ധി നേരിടുകയാണ്.
രണ്ടു ദിവസമായി നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷങ്ങളും അനുബന്ധ ചടങ്ങുകളിലും 1000 മുതൽ 2000 വരെ ആളുകളായിരുന്നു പങ്കെടുത്തിരുന്നത്. ഇത്രയും ആളുകൾക്ക് ഭക്ഷണം ഒരുക്കുന്നത് വെറും ജോലി മാത്രമല്ല, ആത്മസമർപ്പണം കൂടിയാണ് ഇവർക്ക്. ലോക്ക് ഡൗണിൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ചുരുങ്ങിയപ്പോൾ കാറ്ററിംഗ് മേഖലയ്ക്ക് അത് വൻതിരിച്ചടിയായി. ഈമേഖലയിൽ തൊഴിൽ തേടിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും സമാനമാണ്. ജോലി ഇല്ലെങ്കിലും ഇവർക്ക് താമസവും ഭക്ഷണവും മുടങ്ങാതെ നൽകുന്നതിന് പാത്രങ്ങൾ വിറ്റ സംരംഭകരും താലൂക്കിൽ ഉണ്ട്.
കടക്കെണിയിൽ തൊഴിലാളികൾ
തൊഴിൽ ക്ഷാമം നേരിടുന്ന കാലത്ത് പങ്കാളിത്തത്തോടെ കാറ്ററിംഗ് സർവീസ് നടത്തിയിരുന്ന യുവാക്കളും ആത്മഹത്യയുടെ വക്കിലാണ്. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിന്ന് വായ്പ എടുത്തും, പലിശയ്ക്ക് എടുത്തുമാണ് ഇവരിൽ ഭൂരിഭാഗം പേരും പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങളും മറ്റ് സാധന സാമഗ്രികളും വാങ്ങിയത്. ഇതെല്ലാം ഇപ്പോൾ തുരുമ്പെടുക്കുന്ന അവസ്ഥയാണ്. കൊവിഡിന് മുൻപ് മാസത്തിൽ 25 ദിവസവും തൊഴിലാളികൾക്ക് തെറ്റില്ലാത്ത ജോലി ലഭിക്കുമായിരുന്നു. കാറ്ററിംഗ് തൊഴിലാളിക്ക് ഒരു ആഘോഷ വേളയിൽ ശരാശരി 500 രൂപ മുതൽ 750 രൂപ വരെ ലഭിച്ചിരുന്നു. ഒരു ദിവസം രണ്ടും മൂന്നും ആഘോഷ പരിപാടികളിൽ ഇവർക്ക് ജോലിയും ലഭിച്ചിരുന്നു. എന്നാൽ ഇതെല്ലാം പൂർണമായും നിലച്ചു. വരുമാനമില്ലാത്തതിന്റെ പേരിൽ ജീവിതം തന്നെ വഴിമുട്ടി.
വർക്കല- ചിറയിൻകീഴ് താലൂക്കുകളിൽ ചെറുതും വലുതുമായ രണ്ടായിരത്തോളം കാറ്ററിംഗ് യൂണിറ്റുകളുണ്ട് ഇവയിലെല്ലാം കൂടി ഏകദേശം 10000-ഓളം തൊഴിലാളികളും പ്രവർത്തിക്കുന്നുണ്ട്.
ഒരു കാറ്ററിംഗ് യൂണിറ്റിൽ ശരാശരി 50 പേരെങ്കിലും തൊഴിലാളികളായി പണി എടുക്കുന്നു
ജോലി നഷ്ടമായതോടെ കുട്ടികളുടെ പഠനവും കുടുംബത്തിന്റെ ചെലവുകളും വഴിമുട്ടി
മുൻപ് ഒരാൾക്ക് ലഭിച്ചിരുന്ന കൂലി............. 500- 750 വരെ
ഒരു യൂണിറ്റിൽ ശരാശരി തൊഴിലാളികൾ...... 50 പേർ
ആവശ്യങ്ങൾ ഇങ്ങനെ
കാറ്ററിംഗ് മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ തലത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് ഏർപ്പെടുത്തണം
മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം
വിവാഹങ്ങളിലും മറ്റ് ആഘോഷ പരിപാടികളിലും കാറ്ററിംഗിനും അനുവാദം നൽകണം
തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് മുൻഗണന നൽകണം
ജീവിതം വഴിമുട്ടിയ കാറ്ററിംഗ് മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ അടിയന്തര സഹായം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം.
ഡി. ശാന്തകുമാർ ചെറുകുന്നം, കാറ്ററിംഗ് തൊഴിലാളി വർക്കല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |