തിരുവനന്തപുരം: പുതുക്കി പണിത പാറ്രൂർ സെന്റ് തോമസ് മാർത്തോമ്മാ സുറിയാനി പള്ളിയുടെ കൂദാശയും പൊതുസമ്മേളനവും ഇന്ന് നടക്കും. തിരുവനന്തപുരം നഗരത്തിലെ മാർത്തോമ്മാ സഭയുടെ പ്രഥമ ദേവാലയത്തിന്റെ ശതാബ്ദി വർഷത്തിലാണ് പള്ളി പുതുക്കി പണിതത്. ഇന്ന് വൈകിട്ട് 3ന് ഡോ. തീയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന കൂദാശ ചടങ്ങുകളിൽ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത സഹകാർമ്മികനാകും.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ഓർത്തഡോക്സ് സഭാദ്ധക്ഷ്യൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സി.എസ്.ഐ മോഡറേറ്റർ ധർമ്മരാജ് റസാലം, സഫഗ്രൻ മെത്രാപ്പൊലീത്ത യുവാക്കി മാർ കൂറിലോസ്, തോമസ് മാർ തിമോത്തിയോസ്, എബ്രഹാം മാർ പൗലോസ് എന്നിവർ പങ്കെടുക്കും.
പൊതുസമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇടവക സുവനീർ പ്രകാശനം ശശി തരൂർ എം.പി നിർവഹിക്കുമെന്ന് വികാരി ഫിലിപ്പ് ജോർജ് അറിയിച്ചു. ക്രൈസ്തവ പാരമ്പര്യത്തിലെ പാശ്ചാത്യ, പൗരസ്ത്യ വാസ്തുശില്പശൈലികൾ സമന്വയിപ്പിച്ചാണ് ആർക്കിടെക്ട് കോശി അലക്സും സംഘവും പള്ളി രൂപകല്പന ചെയ്തത്. നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകിയത് എബ്രഹാം തോമസ് പനിച്ചിമൂട്ടിൽ അദ്ധ്യക്ഷനായ കമ്മിറ്റിയാണ്. ഇതോടൊപ്പം പേരൂർക്കട എബനേസർ മാർത്തോമ്മാ ഇടവകപള്ളി നിർമ്മിച്ചത് പാറ്റൂർ മാർത്തോമ്മാ പള്ളി കമ്മിറ്റിയല്ലെന്ന് എബനേസർ ഇടവക യോഗം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |