വർക്കല: വർക്കലനഗരസഭയുടെ അധീനതയിലുള്ള ബസ് ടെർമിനൽ കേന്ദ്രം നോക്കുകുത്തിയായി മാറുന്നു. യാത്രക്കാർക്കായി ഒരുക്കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയുടെ പാർശ്വഭാഗങ്ങൾ കഴിഞ്ഞ മഴക്കാലത്ത് ഇളകി മാറിയിട്ട് പുനഃസ്ഥാപിക്കാൻ നഗരസഭാഅധികൃതർക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. വർക്കല റെയിൽവേസ്റ്റേഷന് എതിർവശത്തായി ട്രെയിൻ യാത്രക്കാർക്കുൾപ്പെടെ ഏറെ സൗകര്യമായ സ്ഥലത്താണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. യാത്രക്കാർക്കായി കാത്തിരിപ്പുകേന്ദ്രവും ടോയ്‌ലെറ്റുകളുമുണ്ട്. എന്നാൽ യാത്രക്കാർ സ്റ്റാൻഡിനുള്ളിൽ കയറാതെ പ്രവേശനകവാടത്തിൽ നിന്നാണ് ബസുകൾ കയറുന്നത്. ഡ്രൈവർമാർ തോന്നിയപടി ബസ് നിറുത്തിത്തുടങ്ങിയതോടെയാണ് കവാടം സ്റ്റാൻഡായി മാറിയത്. എവിടെനിന്നാലും ബസ് നിറുത്തുമെന്നായതോടെ യാത്രക്കാരും സ്റ്റാൻഡിനുള്ളിലെത്താതായി. സർവീസുകൾക്കിടെ വിശ്രമസമയമുള്ള ബസുകൾ മാത്രമാണ് സ്റ്റാൻഡിൽനിറുത്തിയിടുന്നത്. വർക്കല വഴിയുള്ള കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ സ്റ്റാൻഡിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ബസിൽ കയറാനായി യാത്രക്കാർ സ്റ്റാൻഡിനുള്ളിലെത്തുന്നില്ല. നിരവധി ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള ഇടവും സ്റ്റാൻഡിലുണ്ട്.
ഇത്രയും സൗകര്യമുണ്ടായിട്ടും വെയിലത്തും മഴയത്തും പ്രവേശനകവാടത്തിൽ നിന്നാണ് യാത്രക്കാർ ബസിൽ കയറുന്നത്. ലക്ഷങ്ങൾ മുടക്കിയാണ് കഴിഞ്ഞ വർഷം സ്റ്റാൻഡിന് പ്രവേശന കവാടം പണിതത്.
രാത്രിയിൽ സ്റ്റാൻഡിനകം സാമൂഹികവിരുദ്ധരും മദ്യപാനികളും താവളമാക്കുന്നു.
വർഷാവർഷം ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്ന സ്റ്റാൻഡിൽ യാത്രക്കാരെ എത്തിക്കുന്നതിന് നഗരസഭ നടപടിയെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.
സ്റ്റാൻഡിൽ എത്തുന്നത്
130 ഓളം സ്വകാര്യബസുകളാണ് ലോക്ക് ഡൗണിന് മുൻപ് സ്റ്റാൻഡിൽ എത്തിയിരുന്നത്. ഇപ്പോൾ 30 ഓളം ബസുകളാണ് എത്തുന്നത്.
സ്റ്റാൻഡ് നവീകരിച്ചത്
2016 -2017ൽ വി. ജോയി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി
നവീകരിക്കാൻ ചെലവഴിച്ച തുക
43,31872 രൂപ
ഗുരുതരമായ പ്രശ്നങ്ങൾ
ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ തെരുവ് വിളക്കുകൾ കത്തുന്നില്ല
അശാസ്ത്രീയമായി നിർമ്മിച്ച ഹംബുകൾ അപകടങ്ങൾക്ക് കാരണമാകുന്നു
ബസുകൾ സ്റ്റാൻഡിനുള്ളിൽ കയറുന്നില്ല. പ്രവേശന കവാടത്തിൽ നിറുത്തി പോകുന്നു
ബസ് സ്റ്റാൻഡ് നോക്കാൻ ആളില്ലാതെ ആയതോടെ അനാഥമായ നിലയിൽ
ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കാത്തിരിപ്പുകേന്ദ്രം ഇപ്പോൾ യാചകരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്
കുഴികൾ നിറഞ്ഞ് സ്റ്റാൻഡ്
കഴിഞ്ഞ വർഷം സ്റ്റാൻഡിനകം റീ ടാറിംഗ് നടത്തിയെങ്കിലും നിശ്ചിത കാലാവധിക്ക് മുന്നേ ടാറിംഗ് പലയിടത്തും ഇളകി കുഴികൾ രൂപപ്പെട്ടു.
നഗരസഭ ബസ് സറ്റാൻഡിനകത്ത് പൊട്ടിപ്പൊളിഞ്ഞ കുഴികൾ റീ ടാർ ചെയ്യണം. ലൈറ്റുകൾ കത്തിക്കുന്നതിനും കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇളകിയ ഷീറ്റുകൾ പുനഃസ്ഥാപിക്കുന്നതിനും നടപടി വേണം.
പ്രിയ ഗോപൻ, ബി.ജെ.പി. കൗൺസിലർ വർക്കല നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |