തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം വന്ന വാരാന്ത്യ ലോക്ക്‌ഡൗണിൽ തിരുവനന്തപുരം ജില്ല ശാന്തം. അവധിദിവസം കൂടി ആയതിനാൽ നിരത്തുകളിൽ തിരക്കുണ്ടായിരുന്നില്ല. പ്രാവച്ചമ്പലം, കൈമനം, പാമാംകോട്, കിള്ളിപ്പാലം, പേരൂർക്കട, തമ്പാനൂർ, വഞ്ചിയൂർ, കേശവദാസപുരം, കഴക്കൂട്ടം അടക്കം നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പോയിന്റുകളിലെല്ലാം കർശന പൊലീസ് പരിശോധനയാണ് നടന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് പുറത്തിറങ്ങിയവർക്ക് പിഴ ഈടാക്കി. ആരോഗ്യപ്രവർത്തകർക്കായി കെ.എസ്.ആർ.ടി.സി ജില്ലയിൽ ഉടനീളം സ്‌പെഷ്യൽ സർവീസ് നടത്തി. സ്ഥിരം ബസ് സർവീസുകൾ ഇല്ലാത്തതിനാൽ തന്നെ തമ്പാനൂരും കിഴക്കേകോട്ടയും അടക്കമുളള പ്രദേശങ്ങളിൽ ആൾത്തിരക്കുണ്ടായിരുന്നില്ല. സെൻട്രൽ റെയിൽവേസ്റ്റേഷന് മുന്നിൽ പ്രീപെയ്‌ഡ് ഓട്ടോറിക്ഷകൾ നാമമാത്രമായി സർവീസ് നടത്തി.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാമായിരുന്നെങ്കിലും നഗരത്തിലെ ഒട്ടുമിക്ക കടകളും അടഞ്ഞുകിടന്നു. എന്നാൽ നഗരാതിർത്തികളിലും ഗ്രാമീണ മേഖലകളിലും കടകൾ തുറന്നു. ഹോട്ടലുകളിൽ പാഴ്‌സൽ സംവിധാനം ഉണ്ടായിരുന്നു. കരമന, മണക്കാട് എന്നിവടങ്ങളിൽ മാർക്കറ്റുകൾ പ്രവർത്തിച്ചെങ്കിലും കാര്യമായ കച്ചവടം നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |