പാലോട്: കൊവിഡ് രോഗ വ്യാപനം ശക്തമായതിനെ തുടർന്ന് കളക്ടർ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നന്ദിയോട് പഞ്ചായത്തിന് പിന്നാലെ പെരിങ്ങമ്മല പഞ്ചായത്തിലെ ചിറ്റൂർ, ഞാറനീലി എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയതായി പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു.
ഇവിടങ്ങളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്ക് മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളൂ. രാവിലെ 7 മുതൽ വൈകിട്ട് 7വരെ ഇവ തുറക്കാം.
റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് 5 വരെ തുറക്കാം. റസ്റ്റോറന്റുകളും ഹോട്ടലുകളും രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാവൂ. ഡൈൻ - ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല. ചന്ത പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ - കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ 7 മുതൽ ഉച്ചയ്ക്കു 2വരെ പ്രവർത്തിക്കാം.
ഓട്ടോ ഉൾപ്പടെയുള്ള ടാക്സികൾ അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നന്ദിയോട് പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന 100 മീറ്റർ പരിധിയിലുള്ള പെരിങ്ങമ്മല പഞ്ചായത്തിലെ കുശവൂർ ജംഗ്ഷൻ മുതൽ പെരിങ്ങമ്മല മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള റോഡിന് ഇരുവശവുമുള്ള കടകളിലും നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
റെയ്ഞ്ച് ഓഫീസ് ജംഗ്ഷനിൽ വാഹന പരിശോധന കർശനമാണ്. പാലോട് പൊലീസിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന കാവൽ ഗ്രൂപ്പ് വഴി രോഗപ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കും. കണ്ടെയ്ൻമെന്റ് സോണിൽ എല്ലാ ദിവസവും ശക്തമായ പൊലീസ് പട്രോളിംഗ് ഉണ്ടായിരിക്കും.
വാർഡുകളിലെ രോഗികൾ
നന്ദിയോട് പഞ്ചായത്തിലെ കുറുന്താളി - 15
പാലോട് - 28
നന്ദിയോട് ടൗൺ - 28
പുലിയൂർ - 20
പച്ച - 17
ഇളവട്ടം - 19
ആലംപാറ - 19
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |