ചിറയിൻകീഴ്: തീരദേശ സംരക്ഷണത്തിനായി സർക്കാർ അനുവദിച്ച പൊലീസ് സ്പീഡ് ബോട്ട് അറ്റകുറ്റപ്പണികളുടെ പേരിൽ ഷെഡിലായിട്ട് വർഷം ഒന്ന് കഴിഞ്ഞു.
കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിസരത്ത് എൻജിൻ തകരാറായതിനെ തുടർന്ന് മൂന്ന് വർഷക്കാലത്തോളം ഉപയോഗശൂന്യമായി കിടന്നിരുന്ന ബോട്ടാണ് ഒരു വർഷം മുമ്പ് വിഴിഞ്ഞത്തെ റൂറൽ എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്.
പുളിമൂട്ടിൽ കടവിലായിരുന്നു മുൻകാലങ്ങളിൽ പാർക്കിംഗ് ഏരിയാ ഒരുക്കിയിരുന്നത്. ആദ്യകാലങ്ങളിൽ ബോട്ട് ഓടിക്കുന്നതിന് പരിശീലനം ലഭിച്ച ഡ്രൈവർ ഇല്ലാത്തത് കാരണം കുറേക്കാലം ഉപയോഗിക്കാതെ കിടന്നു. ഇതിനിടയിൽ രണ്ട് പ്രാവശ്യം ബോട്ടിൽ വെള്ളം കയറി മുങ്ങുകയും എൻജിൻ തകരാറിലാവുകയും ചെയ്തു. ബന്ധപ്പെട്ട മെക്കാനിക്ക് എത്താൻ വൈകിയതിനാൽ ഏറെക്കാലം പുളിമൂട്ടിൽ കടവിൽ ഇത് ഉപയോഗശൂന്യമായി കിടന്നു. തുടർന്നാണ് ബോട്ട് കഠിനംകുളം പൊലീസിന് കൈമാറിയത്. തകരാർ പരിഹരിച്ച് ഒരു വർഷക്കാലം കഠിനംകുളം പൊലീസ് ഉപയോഗിച്ചെങ്കിലും ഡ്രൈവർ സ്ഥലം മാറി പോയതോടെ വീണ്ടും ബോട്ടിന്റെ ശനിദശ ആരംഭിച്ചു. തുടർന്നാണ് വീണ്ടും ബോട്ട് പ്രവർത്തനരഹിതമായത്.
എത്രയുംവേഗം ബോട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തി ബോട്ട് പ്രവർത്തന സജ്ജമാക്കണമെന്നും അതോടൊപ്പം ബോട്ട് ഓടിക്കാൻ പരിശീലനം ലഭിച്ച ഡ്രൈവറെ കൂടി നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |