വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങൾക്ക് ഇനിയും കുറവില്ല. റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടങ്ങൾക്ക് കാരണം.നെടുമങ്ങാട് ചുള്ളിമാനൂർ മുതൽ തൊളിക്കോട് ഇരുത്തലമൂല വരെയുള്ള ഭാഗത്തെ റോഡ് ആണ് ഏറെ തകർന്നത്. റോഡിന്റെ മിക്ക ഭാഗത്തും കുഴികൾ നിറഞ്ഞ് വാഹനയാത്രയും കാൽനടയാത്രയും ദുസഹമായിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും മറ്റും റോഡിലെ ഗർത്തങ്ങളിൽ പതിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലേക്കും മറ്റുമായി പതിനായിരങ്ങൾ കടന്നുപോകുന്ന ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ ഈ റോഡ് തകർന്നിട്ടും നടപടികൾ സ്വീകരിക്കാത്ത അധികാരികളുടെ നിലപാടിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ, വിതുര, പാലോട് എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. റോഡ് ടാറിംഗ് നടത്തിയിട്ട് പതിനഞ്ച് വർഷമാകുന്നു. രണ്ട് വർഷം മുൻപ് വരെ വർഷത്തിലൊരിക്കൽ റോഡിലെ കുഴികൾ നികത്തുമായിരുന്നു. എന്നാൽ ഈ വർഷം ഒന്നും നടന്നില്ല. ഇതിനിടയിൽ ഗട്ടറുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ മിക്ക ഭാഗത്തും നാട്ടുകാർ കല്ലും മണ്ണും ഇട്ട് കുഴികൾ മൂടുകയായിരുന്നു. മഴക്കാലമായതോടെ റോഡിൽ കുഴികളുടെ എണ്ണം കൂടിയിട്ടുണ്ട്.
അപകടം തുടർക്കഥ
വിതുര-നെടുമങ്ങാട് റോഡിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി. റോഡിലെ ഗട്ടറുകളാണ് പ്രധാന കാരണം. ഒരാഴ്ച മുൻപ് തൊളിക്കോട് മന്നൂർക്കോണം ആർച്ച് ജംഗ്ഷന് സമീപം റോഡിലെ ഗട്ടറിൽ പതിച്ച് ബൈക്ക് മറിഞ്ഞ് ബൈക്കിന്റെ പിറകിലിരുന്ന് സഞ്ചരിച്ച യുവതി റോഡിൽ തലയിടിച്ച് വീണ് തൽക്ഷണം മരിച്ചു. റോഡിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയോരഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് വിതുര മുതൽ ഇരുത്തലമൂല വരെയുള്ള ഭാഗത്തെ റോഡ് അടുത്തിടെ ടാറിംഗ് നടത്തിയിരുന്നു.
ടാറിംഗ് നടത്തിയിട്ട്............. 15 വർഷം
അറ്റകുറ്റപ്പണി നടത്തിയിട്ട് ..... 2വർഷം
ഗട്ടറുകൾ ഇവിടെ
ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ, ഇടനില, ആർച്ച് ജംഗ്ഷൻ, തൊളിക്കോട്, പുളിമൂട്, ഇരുത്തലമൂല, പേരയത്തുപാറ, ചേന്നൻപാറ, വിതുര ഹൈസ്കൂൾ ജംഗ്ഷൻ
മൂന്ന് മണ്ഡലങ്ങൾ താണ്ടും
നെടുമങ്ങാട് വിതുര റോഡ് മൂന്ന് നിയമസഭാമണ്ഡലങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. നെടുമങ്ങാട് മണ്ഡലത്തിൽ ആരംഭിച്ച് വാമനപുരം മണ്ഡലത്തിലൂടെ അരുവിക്കര മണ്ഡലത്തിലെ വിതുരയിൽ അവസാനിക്കും. നെടുമങ്ങാട് വിതുര റോഡ് അത്യാധുനികരീതിയിൽ നവീകരിക്കുമെന്ന് ഒരു വർഷം മുൻപ് പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് അടുത്തിടെ നാട്ടുകാർ നിവേദനം നൽകിയിരുന്നു. ഉടൻ ഫണ്ട് അനുവദിക്കുമെന്ന പ്രഖ്യാപനം മാത്രം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |