SignIn
Kerala Kaumudi Online
Saturday, 20 April 2024 4.11 PM IST

ബൈപ്പാസ് നിർമ്മാണം അശാസ്ത്രീയമെന്ന് ആശങ്കയിൽ കല്ലുമലക്കാർ

1

പൂവാർ: കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ രണ്ടാം ഘട്ടമായ കോവളം - കാരോട് റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം കല്ലുമല പാലം ജംഗ്‌ഷൻ നിവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ് വരാൻ പോകുന്നത്. കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിലെ കഴിവൂരിലാണ് കല്ലുമല പാലം ജംഗ്‌ഷൻ. കല്ലുമലയുടെ കിഴക്ക് തടത്തിക്കുളം വരെയും പടിഞ്ഞാറ് പ്ലാവിള വരെയും കുന്നിൻ പ്രദേശമാണ്. മഴക്കാലത്ത് ഈ കുന്നിൻ പ്രദേശത്ത് നിന്നുള്ള വെള്ളം മുഴുവൻ ഒലിച്ചിറങ്ങുന്നത് റോഡ് നിർമ്മാണം നടക്കുന്ന താഴ്ന്ന പ്രദേശത്തേക്കും. എന്നാൽ ഇവിടെ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി വലിയ മൺകൂനകൾ നിർമ്മിച്ചിട്ടുണ്ട്. മഴയത്ത് ഒഴുകിയെത്തുന്ന വെള്ളം മൺ കൂനകൾ തടയുന്നതിനാൽ വെള്ളം അവിടെ പെരുകും. ശക്തമായി മഴ തുടരുന്നതോടെ മഴവെള്ളം കുത്തി ഒഴുകാൻ തുടങ്ങും. ഇതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് നാട്ടുകാർ പറഞ്ഞു. ഉയർന്ന ഭാഗത്തു നിന്നും കുത്തിയൊലിച്ചെത്തുന്ന ചെളി കലർന്നവെള്ളം റോഡിന് ഇരുവശത്തുമുള്ള വീടുകളിലേക്ക് ഇരച്ചുകയറും. പ്രദേശത്തെ വീടുകൾക്കും കടകൾക്കും ഭാരിച്ച നാശനഷ്ടങ്ങളാണ് ഇതുണ്ടാക്കുന്നത്. വീട്ട് സാധനങ്ങൾക്കും ചെയ്തിരിക്കുന്ന വാഹനങ്ങൾക്കും നാശനഷ്ടം വരുത്താനും ഇടയുണ്ട്. ഈ സാഹചര്യങ്ങൾ മുൻനിറുത്തി പ്രദേശവാസികൾ പേടിയോടെയാണ് കഴിയുന്നത്.

**മുലയൻതാന്നി മൂന്ന് മുക്ക് റോഡ് ചെളിക്കുളമായി മാറുന്നതിനാൽ ഇതു വഴിയുളള യാത്രയും ദുരിത പൂർണമാകും.

രണ്ട് വർഷം മുൻപ് മഴക്കാലത്ത് പ്രദേശത്തെ വീടുകൾക്കും വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കൃഷികൾക്കും വമ്പിച്ച നാശനഷ്ടങ്ങളാണ് ഉണ്ടായത്. എന്നാൽ നാമമാത്രമായ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. മഴവെള്ളം വീടുകളിലേക്ക് ഇരച്ചുകയറാതിരിക്കാൻ ശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഹരിക്കാൻ നിർമ്മാണക്കമ്പനി ഇതുവരെയും തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

എങ്ങുമെത്താതെ സ‌ർവീസ് റോഡ് നിർമ്മാണം

ഒന്നാം ഘട്ടം പൂർത്തീകരിച്ച് ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കുകയും രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കുമെന്ന് നിർമ്മാണക്കമ്പനി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും പ്രദേശത്തെ സർവീസ് റോഡുകളുടെ നിർമ്മാണം പോലും എങ്ങുമെത്തിയില്ല. റോഡിന് ഇരുവശവും താമസിക്കുന്നവരുടെ പരാതികളും ആശങ്കകളും നാൾക്കുനാൾ ഉയരുകയാണ്. മതിൽ നിർമ്മിച്ചും വീടിന്റെ ചുവരുകൾ ബലപ്പെടുത്തിയും നാട്ടുകാർ സ്വീകരിക്കുന്ന പ്രതിരോധം ചെറിയ തോതിലുള്ള മഴക്കാലത്തെ ഒഴുക്കിനെ നേരിടാനേ ഉപകരിക്കൂ. അതിനാൽ എത്രയും വേഗം ഓട നിർമ്മാണവും സർവീസ് റോഡ് നിർമ്മാണവും പൂർത്തീകരിച്ച് പ്രദേശവാസികളുടെ ദുരിത ജീവിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ബൈപ്പാസ് റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് വരാൻ പോകുന്ന മഴക്കാലത്ത് ഉണ്ടാകാനിടയുള്ള വൻദുരിതം ഒഴിവാക്കുവാൻ വേണ്ട നിർമ്മാണ പ്രവർത്തനം അടിയന്തരമായി ഉണ്ടാകണം

വി. സുധാകരൻ,​ കഴക്കൂട്ടം കാരോട് ആക്ഷൻ കൗൺസിൽ ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.