തിരുവനന്തപുരം: തുമ്പ വി.എസ്.എസ്.സിയിൽ നിർമ്മിക്കുന്ന ട്രൈസോണിക് വിൻഡ് ടണലിനായി കണ്ടെയ്‌നർ ലോറിയിൽ കൊണ്ടുവന്ന കൂറ്റൻ യന്ത്രഭാഗങ്ങൾ ഇന്ന് തുമ്പയിലെത്തിക്കും. ബൈപ്പാസിൽ ആക്കുളത്തിനും വെൺപാലവട്ടത്തിനുമിടയിലുള്ള ഫുട് ഓവർബ്രിഡ്ജിന് ഉയരം കുറവായതിനാൽ വാഹനങ്ങൾ കണിയാപുരത്ത് നാലുദിവസമായി നിറുത്തിയിട്ടിരിക്കുകയായിരുന്നു.
ബൈപ്പാസിന്റെ സർവീസ് റോഡിലേക്ക് വാഹനമിറക്കാൻ പ്രത്യേക നിർമ്മാണം നടത്തിയശേഷമാണ് ഇന്നലെ യന്ത്രങ്ങളെത്തിച്ചത്. ചാക്ക ബ്രഹ്മോസിന് മുന്നിലെത്തിച്ച വാഹനവും യന്ത്രങ്ങളും ഇന്ന് തുമ്പയിലെത്തിക്കാനാകുമെന്നാണ് അധികൃതർ കരുതുന്നത്.
10 മീറ്റർ നീളവും 5.5 മീറ്റർ വ്യാസവുമുള്ള രണ്ട് ചേംബറുകളാണ് കണ്ടെയ്‌നർ ലോറിയിലെത്തിക്കുന്നത്. ഇത് കടന്നുപോകുമ്പോൾ റോഡിലൂടെ മറ്റ് വാഹനങ്ങളെ കടത്തിവിടാനാകില്ല. റോഡിലേക്ക് ചാഞ്ഞിട്ടുള്ള മരച്ചില്ലകൾ ഉയർത്തി വൈദ്യുതി ലൈനുകളും കേബിളുകളും മാറ്റണം. നിരവധി ജീവനക്കാർ ട്രെയിലറിനൊപ്പം സഞ്ചരിച്ചാണ് വാഹനത്തെ കടത്തിവിടുന്നതും അഴിച്ചുമാറ്റിയ ലൈനുകൾ പുനഃസ്ഥാപിക്കുന്നതും. സ്‌പേസ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിൻഡ് ടണൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |