തിരുവനന്തപുരം: ഇന്ന് സമ്പൂർണ ലോക്ക് ഡൗണായതിനാൽ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നഗരാതിർത്തി പ്രദേശങ്ങളിൽ ബാരിക്കേഡ് നിരത്തിയുള്ള പരിശോധന രാവിലെ 6 മുതൽ ആരംഭിക്കും. നഗരത്തിനുള്ളിലേക്കും പുറത്തേക്കും വാഹനയാത്ര അനുവദിക്കില്ല. അനാവശ്യമായി യാത്ര നടത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്രാനുമതി ഉണ്ടാവുകയുള്ളു. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവീസ് വിഭാഗത്തിൽ പെട്ടവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിതസമയങ്ങളിൽ മാത്രമേ യാത്രചെയ്യാവൂ. കൂടാതെ ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം. ട്രെയിൻ, വിമാന യാത്രക്കാർക്ക് ടിക്കറ്റും മറ്റ് യാത്രാരേഖകളും കാണിച്ചാൽ യാത്ര അനുവദിക്കും. രേഖകൾ കാണിച്ച് വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം. മെഡിക്കൽ സ്റ്റോറുകളും, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ഹോം ഡെലിവറി അനുവദിക്കും. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കരുത്. പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കണമെന്നും കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |