തിരുവനന്തപുരം: നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമെന്നോണം നഗരസഭാ ആസ്ഥാനത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം ജനങ്ങൾക്ക് ഇനിയുമകലെ. സുരക്ഷാ അനുമതി ലഭിക്കാത്തതും അവസാനവട്ട ജോലികൾ പൂർത്തിയാകാത്തതുമാണ് പ്രവർത്തനം വൈകുന്നതിന് കാരണം. 2020 ഒക്ടോബറിലാണ് തിരക്കിട്ട് പാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാൽ കാര്യങ്ങൾ ഇവിടെ അവസാനിച്ചത് തിരിച്ചടിയായി.
ജൂലായ് 30ന് മുമ്പ് പണി പൂർത്തിയാക്കി പാർക്കിംഗ് തുറക്കുമെന്ന് ജൂൺ 22ന് നടന്ന നഗരസഭ കൗൺസിലിൽ ഭരണസമിതി അറിയിച്ചെങ്കിലും ഈ ഉറപ്പും പാലിക്കപ്പെട്ടില്ല.
നഗരസഭാ ആസ്ഥാനത്തിനൊപ്പം പുത്തരിക്കണ്ടത്തും മെഡിക്കൽ കോളേജിലും പാർക്കിംഗ് സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 17.64 കോടി രൂപയാണ് നഗരസഭാ ആസ്ഥാനത്തെയും പുത്തരിക്കണ്ടത്തെയും കേന്ദ്രങ്ങൾക്ക് മാത്രം അനുവദിച്ചത്. എന്നാൽ എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ പദ്ധതി പൂർത്തീകരിക്കാൻ ചെലവാകുമെന്നാണ് കരാറുകാരൻ നഗരസഭയെ അറിയിച്ചിരിക്കുന്നത്. രണ്ട് പാർക്കിംഗ് കേന്ദ്രങ്ങൾക്കുമായി ഇനിയും 1.27 കോടി രൂപ ആവശ്യമാണെന്നാണ് കരാറുകാരൻ പറയുന്നത്.
ഫണ്ട് അമൃത് പദ്ധതിയിൽ നിന്ന്
അമൃത് പദ്ധതിക്ക് അനുവദിച്ച തുകയിൽ നിന്ന് 17.64 കോടി ഇരു പാർക്കിംഗ് കേന്ദ്രങ്ങൾക്കുമായി ചെലവഴിക്കാനായിരുന്നു ഭരണാനുമതി. നഗരസഭാ ആസ്ഥാനത്തെ നിർമ്മാണത്തിന് 5.64 കോടിയും പുത്തരിക്കണ്ടത്തെ കേന്ദ്രത്തിന് 12 കോടിയുമാണ് നഗരസഭ നിയോഗിച്ച കൺസൾട്ടന്റായ കിറ്റ്കോ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ നിർമ്മാണം പുരോഗമിച്ചതോടെ ഈ തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് ബോദ്ധ്യമായി.
തടസങ്ങളേറെ.....
നഗരസഭാ ആസ്ഥാനത്തെ പദ്ധതിക്ക് ഫണ്ട് തടസമായതോടെ 6.13 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിന് ഭരണാനുമതിയും ലഭിച്ചു. എന്നാൽ പാർക്കിംഗ് കേന്ദ്രത്തിന്റെ സിവിൽ വർക്കുകൾക്ക് ചുമതലപ്പെടുത്തിയ കമ്പനി കരാർ നൽകിയതിനേക്കാൾ 3.5 ശതമാനം തുകയും ഫയർ, ഇലക്ട്രിക്കൽ ജോലികൾ ചെയ്യാൻ ഏർപ്പാടാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി 9.5 ശതമാനം തുകയും കൂടുതൽ ക്വോട്ട് ചെയ്തത് വീണ്ടും തിരിച്ചടിയായി. ഇതോടെ 6.71 കോടി രൂപയായി എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ചു. എന്നാൽ നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഏഴ് നിലകളിലായി 102 കാറുകൾ പാർക്ക് ചെയ്യാനാകുന്ന സൗകര്യമാണ് നഗരസഭാ പരിസരത്ത് ഒരുങ്ങുന്നത്. നഗരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനമാണിത്.
പുത്തരിക്കണ്ടത്തെ പാർക്കിംഗ് കേന്ദ്രത്തിന് 14.86 കോടിയാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ 12.19 കോടിക്ക് നിർമ്മാണം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. മെഡിക്കൽ കോളേജ് വളപ്പിൽ പാർക്കിംഗ് കേന്ദ്ര നിർമാണത്തിന് 11 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്. 12.24 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റാണ് ഇതിന് തയ്യാറാക്കിയിരിക്കുന്നത്.
പാർക്കിംഗ് സിസ്റ്റം പണിതിട്ട് ഒരു വർഷമായി.ഇതുവരെ തുറന്നിട്ടില്ല.ഇത് ഭരണ സമിതിയുടെ വീഴ്ചയാണ്.ഇതിനെതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിക്കും.
തിരുമല അനിൽ, എം.ആർ ഗോപൻ
നഗരസഭ കൗൺസിലർമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |