തിരുവനന്തപുരം: ഒരുകാലത്ത് തലസ്ഥാന നഗരിയുടെ പ്രൗഢിയുടെയും സൗന്ദര്യത്തിന്റെയും മുഖമായിരുന്നു ആക്കുളം കായൽ. എന്നാലിന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന ആക്കുളം കായലിന്റെയും ബോട്ട് ക്ലബിന്റെയും സ്ഥിതി പരിതാപകരമാണ്. ഹരിതാഭയും പച്ചപ്പും നിറഞ്ഞുതുളുമ്പേണ്ട കായലിൽ ഇപ്പോൾ ആഫ്രിക്കൻ പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും മാത്രമാണുള്ളത്. ആക്കുളം കായൽ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി നടപ്പാക്കും എന്ന വാഗ്ദാനം ഇപ്പോഴും വാഗ്ദാനമായി ശേഷിക്കുകയാണ്. 1950 കാലഘട്ടങ്ങളിൽ 245 ഏക്കറോളം വ്യാപ്തിയുണ്ടായിരുന്ന ആക്കുളം കായലിപ്പോൾ 145 ഏക്കറിലേക്ക് ചുരുങ്ങി. കായലിന്റെ പകുതിയിലേറെയും കുളവാഴയും മാലിന്യവും കൈയടക്കിയിരിക്കുകയാണ്. ഫ്ലോട്ടിംഗ് ബോട്ട് ജെട്ടിയും ബോട്ടുകളും കായലിന്റെ അടിത്തട്ടിലാണ്. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും താത്പര്യങ്ങളുടെയും കയ്യേറ്റങ്ങളുടെയും ബാക്കിപത്രമാണ് കായലിന്റെ ഇന്നത്തെ ശോചനീയാവസ്ഥയെന്നാണ് ആക്ഷേപം. കായലിന്റെ സംരക്ഷണം, പുനരുജ്ജീവനം എന്നതിൽനിന്ന് മാറി സർക്കാർ ഇപ്പോൾ പ്രാധ്യാനം കൊടുക്കുന്നത് ടൂറിസത്തിനും വാണിജ്യലാഭത്തിനും മാത്രമാണെന്ന് ആക്കുളം കായൽ സംരക്ഷണ സമിതി ആരോപിച്ചു. ബോട്ട് ക്ലബിനോട് ചേർന്നുള്ള കുട്ടികളുടെ പാർക്ക്, നീന്തൽകുളം എന്നിവ നവീകരിച്ചെങ്കിലും പ്രധാന ആകർഷണമായ കായൽ ഇനിയും മാലിന്യമുക്തമായിട്ടില്ല.
ആക്കുളം കായൽ
1950ൽ - 245 ഏക്കർ
2021ൽ - 145 ഏക്കർ
പ്രോജക്ട് ആക്കുളം പദ്ധതി ചെലവ്- 64.13 കോടി രൂപ
പ്രോജക്ട് ആക്കുളം
ആക്കുളം കായലിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) മുഖാന്തരം ടൂറിസം വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന 64.13 കോടി രൂപയുടെ ബൃഹത്തായ പ്രൊജക്ടാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി. ഇതിന് അനുയോജ്യമായ ലേലക്കാരനെ തിരഞ്ഞെടുക്കാൻ ടൂറിസം വകുപ്പ് ഒരു വിദഗ്ദ്ധ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡിനെ വകുപ്പ് സജ്ജമാക്കി. അനുയോജ്യമായ പാർട്ടിയെ ലഭിച്ചാൽ വകുപ്പുമായി കരാറിൽ ഏർപ്പെടുമെന്നും തുടർ നടപടികൾക്കായി കിഫ്ബിക്ക് റിപ്പോർട്ട് നൽകുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വാട്ടർ ഡാൻസിംഗ് ഹാൾ ടൂറിസം വകുപ്പിന് കീഴിൽ തന്നെ
ആക്കുളം കായലിനോട് ചേർന്നുള്ളതും ലക്ഷക്കണക്കിന് രൂപ മുടക്കി ബേക്കർ മാതൃകയിൽ പണിയുന്നതുമായ വാട്ടർ ഡാൻസിംഗ് ഹാൾ എയർ ഫോഴ്സിന്റെ ഭാഗമായെന്നുള്ള പ്രചാരണം തെറ്റാണെന്നും മ്യൂസിക്കൽ വാട്ടർ ഡാൻസിംഗ് ഹാൾ ടൂറിസം വകുപ്പിന് കീഴിൽ തന്നെയാണെന്നും അധികൃതർ വ്യക്തമാക്കി. പ്രവർത്തനം ഇനിയും ആരംഭിക്കാത്ത വാട്ടർ ഡാൻസിംഗ് ഹാളിന്റെ പണികൾ അവസാനഘട്ടത്തിലാണ്. പണിപൂർത്തിയായി വരുന്ന എയർ ഫോഴ്‌സിന്റെ അധീനതയിലുള്ള മ്യൂസിയവും ആക്കുളം പാർക്കിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |