SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.37 PM IST

നാട്ടിലിറങ്ങി പെരുമ്പാമ്പുകൾ; തോട്ടുമുക്ക് മേഖലയിൽ ഇതുവരെ നാലെണ്ണം പിടിയിലായി

pamb

വിതുര: വനമേഖലയായ വിതുര, തൊളിക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ പൊതുവെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ചിലപ്പോൾ പകലും രാത്രിയും ഒരുപോലെ പുറത്തിറങ്ങാൻ പോലും കഴിയാതെ വന്യ മൃഗങ്ങളെ പേടിച്ച് വീട്ടിൽ കഴിയേണ്ട അവസ്ഥയുമുണ്ട്.

എന്നാലിപ്പോൾ ഇവിടുത്തെ ജനങ്ങൾക്ക് ഭീഷണി ഉയർത്തി നാട്ടിലിറങ്ങിയിരിക്കുന്നത് പെരുമ്പാമ്പുകളാണ്. ഈരണ്ട് പഞ്ചായത്തുകളിലുമായി ആറ് മാസത്തിനിടെ പിടിയിലായത് പത്തിൽപ്പരം പെരുമ്പാമ്പുകളെയാണ്. ഇവ നാട്ടിലിറങ്ങിയതോടെ നിരവധി കോഴികളെ അകത്താക്കി. ചൂട് വർദ്ധിച്ചതും വനത്തിനുള്ളിൽ ഇവരുടെ ആവാസ വ്യവസ്ഥയ്ക്ക് മാറ്റം വന്നതുമാണ് ഇവ നാട്ടിലിറങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

നാട്ടിലിറങ്ങാൻ കാരണം

1. ചൂടിന്റെ ആധിക്യം

2. ആവാസവ്യവസ്ഥയിലുള്ള മാറ്റം

3. ഭക്ഷണത്തിന്റെ കുറവ്

 രാജവെമ്പാലയും നാട്ടിലിറങ്ങി ഭീതിപരത്തുന്നതായി പരാതിയുണ്ട്. വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നായി അടുത്തിടെ രണ്ട് രാജവെമ്പാലകളെയും പിടികൂടിയിരുന്നു.

തോട്ടുമുക്കിൽ ഇതുവരെ പിടിച്ചത് ........ 4 എണ്ണം

പ്രധാന കേന്ദ്രം തൊളിക്കോട്

തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് പ്രദേശത്താണ് പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമായി തുടരുന്നത്. ഇതിനകം നാല് പെരുമ്പാമ്പുകളെ പിടികൂടി. നേരത്തെ മൂന്നെണ്ണത്തിനെ പാമ്പുപിടിത്തക്കാരൻ മേമല സനൽരാജ് പിടികൂടിയിരുന്നു. ശനിയാഴ്ച വൈകിട്ട് തോട്ടുമുക്ക് സ്വദേശി ഗഫൂറിന്റെ വീട്ടിന് പിറകുവശത്തുനിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഇരുപത് കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെയാണ് പിടിയിലായത്. ഇതിനെ പിടികൂടാൻ ശ്രമിച്ച രണ്ട് പേരെ പാമ്പ് കടിച്ച് പരിക്കേൽപ്പിച്ചു. നാട്ടുകാർ വളരെ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ പിടികൂടി വനപാലകരെ ഏൽപ്പിച്ചത്. തുടരെത്തുടരെ ഇവിടെ പെരുമ്പാമ്പുകൾ എത്തുന്നത് നാട്ടുകാർക്കിടയിൽ ഭീതി പരത്തിയിട്ടുണ്ട്.

പ്രാധാന ശല്യം ഇവിടെ

1. തോട്ടുമുക്ക്, പുളിമൂട് വാർ‌ഡുകളുടെ പരിധിയിൽ

2. വിതുര,തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ, പേരയത്തുപാറ മേഖലയിൽ

3. പൊൻമുടി,കല്ലാർ,മരുതാമല,മക്കി മേഖലകളിൽ

കളിയിക്കലും പെരുമ്പാമ്പിനെ പിടികൂടി

വിതുര പഞ്ചായത്തിലെ കളിയിക്കൽ നിന്ന് ശനിയാഴ്ച വൈകിട്ട് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കളിയിക്കൽ സ്വദേശി ലീലയുടെ വീട്ടിലെ കോഴികളെ പിടിക്കാൻ കോഴിക്കൂടിന്റെ മുകളിൽ കയറിയിരുന്ന പെരുമ്പാമ്പിനെ വാവാസുരേഷ് എത്തിയാണ് പിടിച്ചത്. മുപ്പത്കിലയോളം ഭാരമുള്ള പെരുമ്പാമ്പിന് ഏഴ് വയസ് പ്രായം വരും. പെരുമ്പാമ്പ് എത്തി ഭീതിപരത്തിയതോടെ വിതുര എസ്.ഐ എസ്.എൽ. സുധീഷും സംഘവും സ്ഥലത്തെത്തി. മണിക്കൂറുകൾക്ക് ശേഷം വാവാസുരേഷും എത്തി. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.

പിടിക്കാൻ ശ്രമിക്കരുത്

മഴക്കാലമായതുകൊണ്ടാണ് പെരുമ്പാമ്പുകൾ നാട്ടിലിറങ്ങുന്നത്. നാട്ടുകാർ പിടികൂടാൻ ശ്രമിക്കരുത്. പിടിച്ചാൽ അവ കടിക്കും. കണ്ടാൽ ഉടൻപാമ്പുപിടുത്തക്കാരെ വിവരം അറിയിക്കണം.

വിതുര മേമല സനൽരാജ് വനം വകുപ്പിലെ കരാർ ഉദ്യോഗസ്ഥൻ (പാമ്പു പിടുത്തക്കാരൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.