വർക്കല: മോട്ടോർ വാഹനവകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് സംഘടിപ്പിക്കുന്ന ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഡ്രൈവിംഗ് പരിശീലനം നടത്താൻ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വർക്കല നഗരസഭയുടെ അധീനതയിലുള്ള രഘുനാഥപുരത്തെ ഗ്രൗണ്ടാണ് ചെളിക്കുളമായി കിടക്കുന്നത്. ഇതുകാരണം ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ
ലൈസൻസ് നേടാൻ നിഷ്കർഷിക്കുന്ന പരിശീലനം പൂർത്തിയാക്കാൻ വരുന്നവർക്കും വെള്ളക്കെട്ട് വലിയ തടസമാണ് സൃഷ്ടിക്കുന്നത്.
ടെസ്റ്റ് നടത്താനുള്ള ഗ്രൗണ്ട് വർഷാവർഷം ലേലം ചെയ്താണ് നഗരസഭ നൽകുന്നത്. ഇത്തവണ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയ്ക്കാണ് നഗരസഭ കരാർ നൽകിയത്. പരിശീലനത്തിന് എത്തുന്നവരിൽ നിന്ന് കാറിന് 15 രൂപയും ഇരുചക്ര വാഹനത്തിന് 15 രൂപയും ഉൾപ്പെടെ 30 രൂപയാണ് കരാറുകാർ യൂസേഴ്സ് ഫീസായി ഈടാക്കുന്നത്. നിരവധി പേരാണ് ഇത്തരത്തിൽ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമായി ഗ്രൗണ്ടിനെ ആശ്രയിക്കുന്നത്. ഇവരാണ് വെള്ളക്കെട്ടിൽ ഏറെ വലയുന്നത്.
ഗ്രൗണ്ടിലെ അപാകതകൾ നിമിത്തം വർക്കലയിലെ ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മ ഇതിന് സമീപത്തെ വസ്തുവിലേക്ക് പരിശീലനം മാറ്റിയിരുന്നു. എന്നാൽ ഇതും അധികനാൾ മുന്നോട്ടുപോയില്ല. നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ ഇവിടത്തെ പരിശീലനവും മുടങ്ങി. ഇതോടെ ടെസ്റ്റിന് എത്തുന്നവർക്ക് കാര്യമായ പരിശീലനം നൽകാൻ സ്കൂളുകാർക്ക് കഴിയുന്നില്ല.
ഇവിടെ ടെസ്റ്റിനെത്തുന്നവർ പരാജയപ്പെടുന്നതിന് പിന്നിൽ ട്രാക്കിന്റെ പോരായ്മയാണെന്നും പരാതിയുണ്ട്. ട്രാക്കിലെ കുഴികളിൽ വീണ് വാഹനം നിന്നുപോകുന്നുവെന്നാണ് ആക്ഷേപം. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും പരിശീലന കേന്ദ്രത്തിലെ ട്രാക്കുകൾ മുഴുവൻ ശാസ്ത്രീയമായ രീതിയിൽ കോൺക്രീറ്റ് ചെയ്ത് നവീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
ട്രാക്ക് നിർമ്മാണം അശാസ്ത്രീയമെന്ന്
10 വർഷത്തോളമായി ഡ്രൈവിംഗ് പരിശീലനം, ടെസ്റ്റ് എന്നിവ നടത്തുന്നത് ഈ ഗ്രൗണ്ടിലാണ്. പരിശീലകരുടെയും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെയും പരാതിയെ തുടർന്ന് ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്ന ട്രാക്ക് നഗരസഭ കോൺക്രീറ്റ് ചെയ്തിരുന്നു. ഏകദേശം 2.5 ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവഴിച്ചത്. എന്നാൽ ട്രാക്കിന്റെ നിർമ്മാണത്തിൽ അപാകതകളുണ്ടെന്നാണ് ആക്ഷേപം. ട്രാക്ക് അവിടവിടെ ഉയർന്നും താഴ്ന്നും കിടക്കുന്നതിനാൽ പരിശീലനത്തിനെത്തുന്നവർ തെന്നിവീഴുന്നത് പതിവാണ്. കാറിന്റെ ടെസ്റ്റ് നടത്തുന്ന ട്രാക്ക് കോൺക്രീറ്റ് ചെയ്യുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പും വെള്ളത്തിൽ വരച്ച വരപോലെയായി.
"രഘുനാഥപുരം ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി വേണം. ടെസ്റ്റിനായി എത്തുന്നവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ട്രാക്കുകൾ പൂർണമായും കോൺക്രീറ്റ് ചെയ്യണം."
ഫിറോസ് അപ്പുക്കുട്ടൻ, ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ
അസോസിയേഷൻ വർക്കല യൂണിറ്റ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |