സംസ്ഥാനത്തെ ആദ്യ കൺസർവേഷൻ ലബോറട്ടറി തുറന്നു
തിരുവനന്തപുരം: കാലത്തെ അതിജീവിച്ചെങ്കിലും കാലാവസ്ഥയും അന്തരീക്ഷ ഘടകങ്ങളും കാരണം പുതുമ നഷ്ടപ്പെട്ട വിഖ്യാത ചിത്രങ്ങൾക്ക് ഇനി പുതുജീവൻ. രാജാരവിവർമ്മയടക്കം വിഖ്യാത ചിത്രകാരന്മാരുടെ ജീവസുറ്റ ചിത്രകലാ സമ്പത്തിനാണ് തലസ്ഥാനത്തെ മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയിൽ ജീവൻ വയ്ക്കുന്നത് . ചൂടും തണുപ്പും കാലപ്പഴക്കവും കാരണം കേടുപാടുകളുണ്ടായ ചിത്രങ്ങളുടെ രാസസംരക്ഷണം സാദ്ധ്യമാക്കുന്ന ലബോറട്ടറിയിൽ ആധുനിക സാങ്കേതിക വിദ്യയിലൂടെ രാസമാറ്റവും നിറവ്യത്യാസവുമടക്കം നീക്കി ചിത്രങ്ങൾ പുതുപുത്തനാക്കുകയാണ് .
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ചിത്രകാരന്മാർ വരച്ച ആയിരത്തിലധികം ചിത്രങ്ങളാണ് തലസ്ഥാനത്തെ നേപ്പിയർ മ്യൂസിയത്തോട് ചേർന്നുള്ള ശ്രീ ചിത്രാ ആർട്ട് ഗാലറിയിലുള്ളത്. എണ്ണച്ചായത്തിലും ജലച്ചായത്തിലുമുള്ള രാജാരവിവർമ്മയുടെ ചിത്രങ്ങൾ , ചിത്രങ്ങൾ വരക്കുന്നതിന് മുൻപ് കടലാസിൽ തയ്യാറാക്കിയ സ്‌കെച്ചുകൾ, ചുവർ ചിത്രങ്ങളുടെ പകർപ്പുകൾ, തഞ്ചാവൂർ പെയിന്റിംഗുകൾ, ടിബറ്റൻ തങ്ക, രാജസ്ഥാനി മിനിയേച്ചർ പെയിന്റിംഗുകൾ, രാജരാജവർമ്മ, രാമവർമ്മ, ഫ്രഞ്ച് ചിത്രകാരനായ ഫ്രാങ്ക് ബ്രൂക്ക്സ് എന്നിവരുടെ ശ്രദ്ധേയമായ പെയിന്റിംഗുകൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ഇവയും സംസ്ഥാനത്തെ മറ്റു പുരാവസ്തു മ്യൂസിയങ്ങളിലുള്ള ചിത്രങ്ങളുടെയും കേടുപാടുകൾ പരിഹരിക്കുകയാണ് ലക്‌ഷ്യം.
സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ 'കേരള മ്യൂസിയ'ത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ കൺസർവേഷൻ ലബോറട്ടറി രാജ്യത്തെ മൂന്നാമത്തെയും സംസ്ഥാനത്തെ ആദ്യത്തേതുമാണ്. നേപ്പിയർ മ്യൂസിയത്തോട് ചേർന്ന് 1.41 കോടി ചെലവിലാണ് ലബോറട്ടറി തയ്യാറാക്കിയത്.
പ്രവർത്തനം ഇങ്ങനെ
കേടായ ചിത്രങ്ങൾ ലബോറട്ടറിയിലെ സ്റ്റുഡിയോയിലെത്തിച്ച് പ്രകാശ ക്രമീകരണങ്ങളിലൂടെ വ്യത്യസ്ത ഫോട്ടോകളെടുത്ത് പരിശോധിക്കും. കാൻവാസിൽ ആസിഡിന്റെ അംശം കൂടുതലാണോ എന്ന് പി.എച്ച് മൂല്യത്തിലൂടെ നിശ്ചയിക്കും. കേടുപാടുകളുടെ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തും. ആസിഡിന്റെ അംശമുണ്ടായി ചിത്രത്തിൽ നിറം മാറ്റമുണ്ടായാൽ ശാസ്ത്രീയമായി രാസസംരക്ഷണം നൽകി പരിഹരിക്കും . ഓയിൽ പെയിന്റിംഗുകളിലെ ചുളിവുകൾ കാൻവാസിൽ യന്ത്ര സഹായത്തോടെ വ്യത്യാസം വരുത്തി മാറ്റിയെടുക്കും.
ഫ്യൂം എക്സ്ട്രക്ടേഴ്‌സ്, സ്റ്റീരിയോ മൈക്രോസ്കോപ്സ്, ഡിജിറ്റൽ മൈക്രോസ്കോപ്പ്, യു.വി ലൈറ്റ് പാനൽ, ഡി.എസ്.എൽ.ആർ കാമറ, ലോ പ്രഷർ സക്ഷൻ ടേബിൾ എന്നീ ഉപകരണങ്ങളും വിശദമായ ഫോട്ടോ ഡോക്യുമെന്റേഷൻ നടത്തുന്നതിനുള്ള സ്റ്റുഡിയോ സൗകര്യങ്ങളും ഇവിടെയുണ്ട്.
മേൽനോട്ടത്തിന് വിദഗ്‌ദ്ധർ
ദേശീയ തലത്തിലെ കൺസർവേഷൻ വിദഗ്‌ദ്ധരായ ഗിരികുമാർ, പ്രൊഫ. ചിത്രഭാനു, ശ്രീകുമാർ മേനോൻ എന്നിവരടങ്ങിയ സമിതിക്കാണ് മേൽനോട്ടം. നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ് മ്യൂസിയം എന്നിവിടങ്ങളിൽ നിന്ന് കൺസർവേഷനിൽ ശാസ്ത്രീയ പഠനം നടത്തിയവരാണ് സംരക്ഷണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് .
'ആധുനിക സാങ്കേതിക വിദ്യയിലൂടെ വിലപ്പെട്ട ചിത്രങ്ങൾ, ശില്പങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുകയാണ് മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയുടെ ലക്ഷ്യം.
- എസ്. ഗിരികുമാർ (കൺസർവേഷൻ വിദഗ്‌ദ്ധൻ),
വിദഗ്‌ദ്ധ സമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |