കോവളം: നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതോടെ കോവളം തീരം വീണ്ടും ഉണരുന്നു. സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മേഖലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും ഹോം സ്റ്റേകളുമെല്ലാം വീണ്ടും സജീവമായിത്തുടങ്ങി. എല്ലായിടങ്ങളിലും ബുക്കിംഗ് ചെറിയ തോതിൽ ആരംഭിച്ചതായാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
ഒക്ടോബർ ഒന്ന് മുതൽ കൂടുതൽ ആഭ്യന്തര സഞ്ചാരികളെത്തുമെന്നാണ് കോവളത്തിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങൾ മോടിപിടിപ്പിക്കാനുള്ള ജോലികളിലാണ് ഉടമകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കോവളത്ത് ഹോട്ടലുകളും മറ്റും പ്രവർത്തിക്കുന്നത്. അതിനാൽ കുടുംബവുമൊത്ത് തീരത്ത് സമയം ചെലവഴിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. തദ്ദേശീയരായ സഞ്ചാരികളാണ് ബുക്കിംഗിനും മറ്റും കൂടുതൽ വിളിക്കുന്നത്. ഡിസംബർ മദ്ധ്യത്തോടെ തന്നെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി കൂടുതൽ ബുക്കിംഗ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും ഹോട്ടൽ, റസ്റ്റോറന്റ്, റിസോർട്ട് ഉടമകൾ പറയുന്നു.
തിരക്കേറും...
കൂടുതൽ വിമാനസ- ട്രെയിൻ സർവീസുകൾ ആരംഭിച്ചാൽ സഞ്ചാരികളുടെ എണ്ണം ഇനിയും വർദ്ധിക്കും. കെ.ടി.ഡി.സി ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സഞ്ചാരികൾ എത്തുന്നതിനായി നിരക്കും കുറച്ചിട്ടുണ്ട്.
ഹോളി ആഘോഷങ്ങൾക്ക് വടക്കേ ഇന്ത്യയിൽ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവരും കോവളത്തെ ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
നിർമ്മാണം പുരോഗമിക്കുന്നു
കൂടുതൽ സഞ്ചാരികൾ എത്തുന്നതിനുമുമ്പ് ഗ്രോവ് ബീച്ചിലെ നിർമ്മാണജോലികൾ പൂർത്തീകരിക്കാനാണ് ടൂറിസം വകുപ്പ് അധികൃതരുടെ തീരുമാനം. സീറോക്ക് ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവയിൽ നടക്കുന്ന നിർമ്മാണവും വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
സുരക്ഷ വർദ്ധിപ്പിക്കും
75 ലക്ഷം രൂപ ചെലവിട്ട് ആധുനിക രീതിയിൽ നിർമിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നീഷന്റെ ( വാഹന രജിസ്‌ട്രേഷൻ പ്ലേറ്റുകൾ തിരിച്ചറിയൽ ഉപയോഗിക്കുന്ന കാമറ) ജോലികളും ഡിസംബറോടെ പൂർത്തിയാക്കുമെന്നാണ് ടൂറിസം വകുപ്പ് അധികൃതർ പറയുന്നത്. വെള്ളാർ, കോവളം ജംഗ്ഷൻ, ആഴാകുളം, കല്ലുവെട്ടാംകുഴി എന്നീ പ്രധാന റോഡുകളിലാണ് 8 കാമറകൾ സ്ഥാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |