ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നാലുവരിപ്പാത വന്നാൽ എല്ലാം ശരിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പാർക്കിംഗിന് ഇടമില്ലാതെ വന്നതോടെ വാഹനങ്ങൾ നടപാത കൈയേറിയിരിക്കുകയാണ്. ഇതോടെ കാൽനടയാത്രക്കാർ ദുരിതത്തിലായി. തിരക്കേറിയ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗാതഗതക്കുരുക്കിനിടയാക്കുന്നതിനാൽ റോഡരികിൽ പാർക്കിംഗ് നിരോധിച്ചതോടെയാണ് വാഹന ഉടമകൾ നടപാത കൈയേറി പാർക്കിംഗ് ആരംഭിച്ചത്. നഗരപ്രദേശത്തെ മുഴുവൻ റോഡുകളും എപ്പോഴും തിരക്കാണ്. പാതയുടെ ഇരുവശത്തും രാവിലെ മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരുടെ വാഹനങ്ങൾ ദിവസം മുഴുവൻ നടപ്പാതകളിൽ പാർക്ക് ചെയ്യുന്നുണ്ട്. ഇവർ രാത്രിയിലാണ് മടങ്ങിയെത്തി വാഹനം ഇവിടുന്ന് മാറ്റുന്നത്. ചിലർ സർക്കാർ ഓഫിസ് വളപ്പും പാർക്കിംഗിനായി ഉപയോഗിക്കുന്നത് ഓഫീസ് ആവശ്യത്തിനെത്തുന്നവരെ ദുരിതത്തിലാക്കുന്നു.
നടപ്പാത കൈയേറിയുള്ള പാർക്കിംഗ് ഇവിടെ
ടൗൺ യു.പി.എസ് റോഡ്
പാലസ് റോഡ് അയിലം റോഡ്
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ
വികസനം ...പക്ഷെ
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെ ദേശീയപാത നാലുവരിപ്പാതയാക്കിയത്. എന്നാലിപ്പോൾ വീതികൂടിയ റോഡ് പാർക്കിംഗിനാണ് ഉപയോഗിക്കുന്നത്.
പാർക്ക് ചെയ്യാൻ ഇടമില്ല
വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നഗരസഭയും ബിസിനസ് സ്ഥാപനങ്ങളും ഒരുക്കിയിട്ടില്ല. ഇതോടെയാണ് ദേശീയപാതയോരത്തെ നടപ്പാതയിലും സൗകര്യ പ്രദമായ സ്ഥലങ്ങളിലും ജനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതോടെ ദേശീയപാതയോരവും ഇടറോഡുകളും വാഹനങ്ങൾ കൊണ്ട് നിറയുകയാണിപ്പോൾ.
നഗരത്തിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്തത് ഏറെ വലയ്ക്കുന്നുണ്ട്. കൊവിഡ് കാലമായതിനാൽ ജനം പൊതു വാഹനങ്ങൾ ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ എത്തുകയാണിപ്പോൾ. ആറ്റിങ്ങിൽ വലിയ വ്യാപാരസ്ഥാപനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് സൗകര്യം ഉള്ളത്. ചെറുകിട സ്ഥാപനങ്ങളെല്ലാം റോഡിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്ന വാഹനങ്ങൾ റോഡ് സൈഡിലും നടപാതയിലും പാർക്കു ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇത് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും.
ഡി. മിഥുൻ, സി.ഐ ആറ്റിങ്ങൽ
ആറ്റിങ്ങലിൽ എല്ലായിടത്തുമുള്ള പാർക്കിംഗ് കർശനമായി നിയന്ത്രിക്കും. നാലുവരിപ്പാതയിൽ പാർക്കിംഗിന് സൗകര്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി സൗകര്യം ഒരുക്കും. മറ്റിടങ്ങളിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കും. അനധികൃത പാർക്കിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്യും. പാർക്കിംഗിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമവും നടക്കുകയാണ്.
അഡ്വ. എസ്. കുമാരി,
ചെയർപേഴ്സൺ, ആറ്റിങ്ങൽ നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |