തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജലദൗർലഭ്യം ഇനി പഴങ്കഥ. 6 ലക്ഷം ലിറ്റർ സംഭരണശേഷിയുളള ജലസംഭരണി സർവകലാശാലയിൽ ഒരുങ്ങി. ജലസംഭണിയുടെ ഉദ്ഘാടനം തിങ്കളാഴ്‌ച വൈകിട്ട് 4ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 360ലേറെ ഏക്കറിൽ സ്ഥിതി ചെയ്യുന്ന കാമ്പസിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും ക്വാർട്ടേഴ്‌സുകളിലും മറ്റ് കെട്ടിടങ്ങളിലും ഇനി ജലസംഭരണിയിൽ നിന്ന് വെള്ളമെത്തും. ജല അതോറിട്ടിയിൽ നിന്ന് ലഭിക്കുന്ന ജലത്തിന് പുറമെ കാമ്പസിലെ മൂന്ന് വലിയ കിണറുകളിൽ നിന്നും വെള്ളം ശേഖരിക്കും. ഇതിനുവേണ്ട രണ്ട് കിണറുകൾ ഹൈമാവതി കുളത്തിനടുത്തും ഒരു കിണർ ബോട്ടണി വിഭാഗത്തിന് പിന്നിലുമായാണ് നിർമ്മിച്ചിരിക്കുന്നത്. മഴവെള്ളം അടക്കം ശുദ്ധീകരിച്ച് സമീപഭാവിയിൽ തന്നെ കാമ്പസിനെ ജലസംഭരണത്തിൽ സ്വയംപര്യാപ്‌തമാക്കാനാണ് അധികൃതരുടെ നീക്കം. ജല ശുദ്ധീകരണ പ്ലാന്റിന് വേണ്ടിയുള്ള ആലോചനകൾ അവസാനഘട്ടത്തിലാണ്. ജലവിതരണത്തിന് വേണ്ട അനുബന്ധ പൈപ്പ് ലൈനുകളും പമ്പ് ഹൗസും സ്ഥാപിച്ചു. 1.60 കോടി രൂപയാണ് പദ്ധതിച്ചെലവ്. ജല അതോറിട്ടിക്കാണ് നിർമ്മാണച്ചുമതല. ജല സംഭരണി യാഥാർത്ഥ്യമായതോടെ വെള്ളക്കരം പരമാവധി കുറയ്‌ക്കാമെന്നാണ് കണക്കുകൂട്ടൽ. തലസ്ഥാനനഗരിയിൽ മുഴുവൻ ജലക്ഷാമം ഉണ്ടായാലും കാമ്പസിൽ ഒരാഴ്‌ച വിതരണം ചെയ്യാനുളള വെള്ളം സംഭരണിയിൽ കാണുമെന്നാണ് അധികൃതർ പറയുന്നത്. കാമ്പസിലെ തനത് കുടിവെള്ള സ്രോതസുകളെല്ലാം കണ്ടെത്തി അവിടെ നിന്നുള്ള ജലം കൂടി സംഭരണിയിലേക്ക് എത്തിക്കാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |