SignIn
Kerala Kaumudi Online
Friday, 29 March 2024 3.58 AM IST

ഉടവാൾ കൈമാറി, നവരാത്രി വിഗ്രഹ ഘോഷയാത്ര പുറപ്പെട്ടു

ddd

പദ്മനാഭപുരം: ആഘോഷപ്പൊലിമ കുറച്ച് നവരാത്രി പൂജയ്ക്കുള്ള വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഇന്നലെ പദ്മനാഭപുരം കൊട്ടാരത്തിൽ തുടക്കമായി. രാവിലെ 8.30ന് കൊട്ടാരമുറ്റത്തു നിന്ന് തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളുടെ ഘോഷയാത്ര പുറപ്പെട്ടു. വിഗ്രഹ ഘോഷയാത്രയ്ക്ക് നാളെ സന്ധ്യയ്ക്ക് തലസ്ഥാനനഗരം വരവേല്പ് നൽകും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കഴിഞ്ഞ വർഷം നടന്നതിന് സമാനമായി പല്ലക്കിലാണ് മൂന്നു വിഗ്രഹങ്ങളും എഴുന്നള്ളിച്ചത്. ഘോഷയാത്രയ്ക്ക് ആനയും കരമന നിന്ന് പതിവുള്ള വെള്ളിക്കുതിര എഴുന്നെള്ളത്തും വഴിയോരത്ത് തട്ടപൂജയും ഒഴിവാക്കിയിട്ടുണ്ട്.

കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. കെടാവിളക്കിന് സാക്ഷിയായി പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ കൊട്ടാരം സൂപ്രണ്ട് സി.എസ്. അജിത്കുമാർ പുരാവസ്‌തു വകുപ്പ് ഡയറക്ടർ ജി. ദിനേശനും അദ്ദേഹം മന്ത്രി കെ. രാധാകൃഷ്ണനും കൈമാറി. അദ്ദേഹത്തിൽ നിന്ന് കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ഏറ്റുവാങ്ങിയ ഉടവാൾ പിന്നീട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്ന ദേവസ്വം മാനേജർ സുദർശനകുമാറിന് കൈമാറി. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി വി. ശിവൻകുട്ടി, തമിഴ്നാട് മന്ത്രി മനോതങ്കരാജ്, കേരളത്തിന്റെ ചുമതലയുള്ള തമിഴ്നാട് പി.ആർ.ഒ.ആർ. ഉണ്ണികൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു.

തുടർന്ന് തേവാരക്കെട്ടിൽ നിന്ന് സരസ്വതി വിഗ്രഹത്തെ തെക്കേതെരുവിലേക്ക് എഴുന്നെള്ളിച്ചു. അലങ്കരിച്ച പല്ലക്കിൽ വേളിമല കുമാരസ്വാമിയെയും ശുചീന്ദ്രം മുന്നൂറ്റി നങ്കയെയും നേരത്തെ എഴുന്നള്ളിച്ചിരുന്നു. മൂന്നു വിഗ്രഹങ്ങളെയും കൊട്ടാരമുറ്റത്തെ ആചാരപരമായ വരവേല്പിനായി കൊണ്ടുവന്നു. പുരാവസ്തുവകുപ്പ് അധികൃതർ പിടിപ്പണം സമർപ്പിച്ച് വണങ്ങി. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, എം. വിൻസെന്റ്, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ, അംഗം ഗ്രാമം പ്രവീൺ, ബി.ജെ.പി സംസ്ഥാന ഭാരവാഹികളായ കരമന ജയൻ, ജെ.ആർ. പദ്മകുമാർ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, നവരാത്രി ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ആർ. രാജരാജവർമ, സെക്രട്ടറി ഡി. വെങ്കിടേശ്വരഅയ്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്നലെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ വിഗ്രഹങ്ങളെ ഇറക്കി പൂജ നടത്തി. ഇന്ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വിഗ്രഹങ്ങൾക്ക് ഇറക്കിപ്പൂജ നടത്തും. തലസ്ഥാനത്തെത്തുന്ന വിഗ്രഹങ്ങളിൽ സരസ്വതി ദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ആറിന് പൂജവയ്പ്പ് തുടങ്ങും. 15ന് രാവിലെ പൂജയെടുപ്പിന് ശേഷം പൂജപ്പുര മണ്ഡപത്തിലേക്ക് പള്ളിവേട്ടയ്ക്കായി കുമാരസ്വാമിയെ എഴുന്നെള്ളിക്കും. 16ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 17ന് പദ്മനാഭപുരത്തേക്ക് മടക്കയാത്ര ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.