തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്ക് ഉയർന്നതിനെ തുടർന്ന് അമ്പൂരി പഞ്ചായത്തിലെ ആറാം വാർഡായ തെക്കുപാറ (പരുത്തി പ്രദേശം) മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്റാറന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം. ഡൈൻഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇകൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴ് മുതൽ ഉച്ചയ്ക്കു രണ്ടുവരെ പ്രവർത്തിക്കാം. രോഗവ്യാപന നിരക്ക് നിയന്ത്രണ വിധേയമായ തിരുവനന്തപുരം കോർപ്പറേഷനിലെ പൗണ്ട്കടവ് പൊഴിക്കര പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |