കല്ലമ്പലം: ജീവിതാനുഭവങ്ങൾ ഇന്ധനമാക്കി തെരുവ് ബാലന്റെ ആത്മസംഘർഷങ്ങൾ വെള്ളിത്തിരയിൽ മികവുറ്റതാക്കിയ നിരഞ്ജനെ തേടിയെത്തിയത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'കാസിമിന്റെ കടൽ' എന്ന ചിത്രത്തിൽ ബിലാൽ എന്ന അനാഥ ബാലന്റെ ജീവിതം മികച്ച കൈയടക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചതിനാണ് മികച്ച ബാലനടനുള്ള പുരസ്‌കാരം നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറ സ്വദേശി നിരഞ്ജന് ലഭിച്ചത്.
വെട്ടിയറ ആർ.എസ് ലാന്റിൽ കെട്ടിടനിർമ്മാണ തൊഴിലാളി എസ്. സുമേഷിന്റെയും കശുഅണ്ടി ഫാക്ടറി തൊഴിലാളി സുജയുടെയും മകനാണ് പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ നിരഞ്ജൻ. ചെറുപ്പകാലം മുതൽ അഭിനയത്തിൽ അഭിരുചിയുള്ള നിരഞ്ജൻ വർഷങ്ങളായി നാടകങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.
സുജിത്ത് വിഗ്‌നേശ്വർ സംവിധാനം ചെയ്ത രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജൻ ബിഗ് സ്ക്രീനിൽ അരങ്ങേറുന്നത്. യത്തീംഖാനയിൽ വളരുന്ന ബിലാൽ സ്കൂളിൽവച്ച് കാസിം എന്ന വിദ്യാർത്ഥിയുമായി സൗഹൃദത്തിലാകുന്നതും പിന്നീട് ഈ സുഹൃത്തുക്കൾ നാട് കാണാനിറങ്ങുന്നതുമാണ് കാസിമിന്റെ കടൽ എന്ന ചിത്രത്തിന്റെ പ്രമേയം. കഷ്ടപ്പാടിനിടയിലും അഭിനയത്തോടൊപ്പം ഫുട്ബാളും ഒരുമിച്ച് കൊണ്ടുപോകണമെന്നും ഇതിലൂടെ കൂടുതൽ ഉയരങ്ങളിൽ എത്തണമെന്നുമാണ് നിരഞ്ജന്റെ ആഗ്രഹം. വി. ജോയി എം.എൽ.എ വീട്ടിലെത്തി നിരഞ്ജനെ അനുമോദിച്ചു. എല്ലാവിധ സഹായവും എം.എൽ.എ വാഗ്ദാനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |