കിളിമാനൂർ: ചരിത്ര സ്‌മൃതികൾ നിറഞ്ഞ തമ്പുരാട്ടിപ്പാറയിലേക്ക് സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടും ടൂറിസം വികസനം സ്വപ്നങ്ങളിൽ ഒതുങ്ങുകയാണ്. വർഷങ്ങൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് നടത്തിയ തമ്പുരാൻ തമ്പുരാട്ടിപ്പാറ ഇക്കോ ടൂറിസം ആൻഡ് ട്രക്കിംഗ് സെന്റർ നവീകരണം പാതിവഴിയിലാണ്. തമ്പുരാട്ടിപ്പാറയിൽ വിനോദ സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുന്ന കെട്ടിടം നിർമിച്ചു. എന്നാൽ പിന്നീടങ്ങോട്ട് തുടർപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.
മുകൾപരപ്പിൽ ഒരു ഫുട്ബാൾ ഗ്രൗണ്ടിനോളം വലിപ്പമുള്ള വിശാലമായ ഇടവും പാറയുടെ ഒരു വശത്തായി ഗുഹയും ഉണ്ട്. മറുവശത്തായി റബർമരങ്ങളും കാട്ടുമരങ്ങളുമായി വനഭംഗിയുമായാണ് പാറയുടെ നില്പ്. പ്രകൃതിരമണീയമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തമ്പുരാട്ടിപ്പാറയുടെ താഴ്വരയിലൂടെ ഒഴുകുന്ന ചിറ്റാറും സമീപത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. തമ്പുരാട്ടിപ്പാറയും, പുളിമാത്ത് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കടലുകാണി പാറയെയും ബന്ധിപ്പിച്ചുകൊണ്ട് റോപ് വേ ഉൾപ്പെടെയുള്ള ടൂറിസം വികസന സാദ്ധ്യതകളെക്കുറിച്ച് മുമ്പ് പഠനം നടത്തിയിരുന്നു. റോപ്പ്‌വേ സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കി തമ്പുരാട്ടിപ്പാറ യെയും ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പേരിനു പിന്നിലെ കഥ
രാജഭരണ കാലത്ത് പ്രണയത്തിലായിരുന്ന രാജകുമാരിയും കുതിരക്കാരനായ യുവാവും കുതിരലായത്തിൽ കാണുക പതിവായിരുന്നു. ഇത് കണ്ടെത്തിയ സേവകന്മാർ ഇക്കാര്യം രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. രാജകുമാരിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചങ്കിലും ഫലമുണ്ടായില്ലത്രെ. തുടർന്ന് രാജകിങ്കരന്മാരെ ഉപയോഗിച്ച് കുതിരക്കാരനെ വകവരുത്താൻ രാജാവ് തീരുമാനിച്ചു. രാജകുമാരിയും തോഴിമാരും ഉൾപ്പെടെയുള്ള സംഘം നീരാട്ടിനായി ചിറ്റാറിലെത്തിയപ്പോൾ സുരക്ഷ ഒരുക്കാനായി വന്ന കുതിരക്കാരനെ കിങ്കരന്മാർ വധിച്ചു. ഇതറിഞ്ഞ രാജകുമാരി ഉഗ്രതപസിൽ ഏർപ്പെടുകയും ശിലയായി വിലയം പ്രാപിക്കുകയുമായിരുന്നു. ഇതാണ് തമ്പുരാട്ടിപ്പാറയായി മാറിയതെന്നാണ് പഴങ്കഥ.
ഭൂനിരപ്പിൽ നിന്നുള്ള ഉയരം 800 അടി
സാദ്ധ്യതകൾ
ടൂറിസം കേന്ദ്രമായി മാറിയ കടലുകാണിപ്പാറയും
തമ്പുരാട്ടിപ്പാറയും തമ്മിൽ റോപ്പ് വേ
സാഹസിക ടൂറിസം
പിൽഗ്രിം ടൂറിസം
ജഡായു പാറ പോലെ ഇലക്ട്രിക് കാറുകളിൽ
ടൂറിസ്റ്റുകളെ മുകളിലെത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |