കല്ലമ്പലം: നാവായിക്കുളത്ത് ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞു നടക്കുന്ന തെരുവുനായകൾ യാതൊരുവിധ പ്രകോപനവുമില്ലാതെ നാട്ടുകാരെ വീണ്ടും ആക്രമിക്കാൻ തുടങ്ങിയതോടെ ജനം ഭീതിയിലായി. ഇന്നലെ പുലർച്ചെ കവലയൂർ സ്വദേശിയായ യുവാവിനെ പത്രവിതരണത്തിനിടയിൽ നാവായിക്കുളത്ത് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിനു സമീപം നായകൾ കൂട്ടത്തോടെ ആക്രമിക്കാൻ ഒരുമ്പെട്ടതാണ് ഒടുവിലത്തെ സംഭവം. എതിർ ദിശയിൽ നിന്നും കാർ വന്നതോടെ നായകൾ പിൻതിരിഞ്ഞ് കാറിനുപിന്നാലെ ഓടി. കേരളകൗമുദി ലേഖകനും ഏജന്റുമായ സുനിൽകുമാറിന് പത്രവിതരണത്തിനിടയിൽ നായയുടെ കടിയേറ്റത് കഴിഞ്ഞ ആഴ്ചയാണ്. നാവായിക്കുളം നൈനാംകോണം കോളനിയിൽ വച്ചാണ് കടിയേറ്റത്. പ്രകോപനമില്ലാതെ നായ വലതുകാലിൽ കടിച്ച ശേഷം ഓടി പോകുകയായിരുന്നു. സ്ഥിരമായി സ്ഥലത്ത് കാണാറുള്ള നായ ആണെന്നും കുഴപ്പമില്ലെന്നും സ്ഥല വാസികൾ പറഞ്ഞു. എന്നാൽ 3 ദിവസത്തിന് ശേഷം നായയെ സ്ഥലത്ത് കാണാതായതോടെ പേപ്പട്ടിയാണോ എന്ന് സംശയം ശക്തമായത്. തുടർന്ന് സുനിൽകുമാർ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സതേടി. പത്ര വിതരണക്കാർ നിരവധി തവണ തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ മാസം ടാപ്പിംഗ് തൊഴിലാളിയായ മദ്ധ്യവയസ്ക്കൻ കൂട്ടമായെത്തിയ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് നേരം വെളുക്കുവോളം മരത്തിനുമുകളിൽ കയറിയിരുന്നാണ്. മൂന്നു മാസം മുമ്പാണ് നാവായിക്കുളം കടമ്പാട്ടുകോണം ഇരുപത്തെട്ടാംമൈൽ, തട്ടുപാലം തുടങ്ങിയ സ്ഥലങ്ങളിൽ പേപ്പട്ടി ഇറങ്ങി സ്ത്രീകൾ ഉൾപ്പടെ 5 പേരെ കടിച്ചു. അതിൽ 2 പേർക്ക് കാലിന് ആഴത്തിലുള്ള മുറിവേറ്റു. നാവായിക്കുളം പഞ്ചായത്തിലെ മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ സംവിധാനങ്ങൾ ഇല്ലാത്തതാണ് തെരുവ് നായകൾ വർദ്ധിക്കാൻ മുഖ്യ കാരണം.
നാവായിക്കുളത്ത് ആക്രമണകാരികളായ തെരുവ് നായകൾ വർദ്ധിച്ച സാഹചര്യത്തിൽ പുലർച്ചെ ഒറ്റയ്ക്കുള്ള സഞ്ചാരം വലിയ ജാഗ്രതയോടെ ആകണം. പേ വിഷബാധ ഏൽക്കാതിരിക്കാൻ വളർത്തുനായകൾക്ക് എടുക്കുന്ന പ്രതിരോധ കുത്തിവെയ്പ്പ് തെരുവ് നായകൾക്കും സാദ്ധ്യമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം. തെരുവ് നായകളുടെ വന്ധ്യകരണം പഞ്ചായത്തിൽ മുഴുവൻ വാർഡിലും നടപ്പാക്കണം.
എ.ഷാജഹാൻ
(നാവായിക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |