SignIn
Kerala Kaumudi Online
Thursday, 25 April 2024 10.36 AM IST

പണിമുടക്കിൽ പണികിട്ടി പൊതുജനം

d

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ തൊഴിലാളി സംഘടനകൾ നടത്തിയ പണിമുടക്കിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പൂർണമായി നിലച്ചതോടെ ജനങ്ങൾ പെരുവഴിയിലായി. ദീപാവലി അവധി കഴിഞ്ഞുള്ള പ്രവൃത്തിദിവസം പതിവുപോലെ ബസിനെ ആശ്രയിച്ച് വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തിയവർ ബസ് കാത്തുനിന്ന് നിരാശയോടെ മടങ്ങി. അത്യാവശ്യ യാത്രക്കാർക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കുക മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ. രണ്ട് സംഘടനകളുടെ പണിമുടക്ക് 48 മണിക്കൂർ നീണ്ടുനിൽക്കുന്നതിനാൽ ദുരിതം ഇന്നും ആവർത്തിക്കാനാണ് സാദ്ധ്യത.നഗരത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ ബദൽ യാത്രാസംവിധാനമൊരുക്കിയത് നേരിയ ആശ്വാസമായി. ആശുപത്രികൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് പൊലീസ് പ്രത്യേക യാത്രാസംവിധാനം ഒരുക്കിയത്.

നഗരത്തിലും ആറ്റിങ്ങൽ, വർക്കല മേഖലകളിലും സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരുന്നതും ജനങ്ങൾക്ക് ആശ്വാസമായി. വലിയ തിരക്കാണ് ഇവിടെ ബസുകളിൽ അനുഭവപ്പെട്ടത്. എന്നാൽ സ്വകാര്യ ബസ് സർവീസുകൾ ഇല്ലാത്ത നെടുമങ്ങാട്, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ഏറെ ബുദ്ധിമുട്ടി. ചില റൂട്ടുകളിൽ സമാന്തര സർവീസുകൾ മാത്രമായിരുന്നു ഏക ആശ്വാസം.

ഓഫീസുകളിൽ ഹാജർ കുറവ്

വിദൂര സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകാനെത്തിയ കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിന്ന് മടുത്തതോടെ വീട്ടിലേക്ക് മടങ്ങി. ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് യാത്രചെയ്യാനുള്ള ശ്രമവും നടന്നില്ല. കൊവിഡ് ഭീതി കാരണം മിക്കവരും വണ്ടി നിറുത്താൻ തയ്യാറായില്ല. ദീർഘദൂര യാത്രക്കാരാണ് ഏറെ വലഞ്ഞത്. സ്‌കൂൾ, ഓഫീസ് എന്നിവിടങ്ങളിലെ ഹാജർ നിലയെയും പണിമുടക്ക് സാരമായി ബാധിച്ചു.

ഡയസ്‌നോൺ തള്ളി സംഘടനകൾ

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകൾ നാലിന് അർദ്ധരാത്രി മുതൽ പണിമുടക്ക് തുടങ്ങിയത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബി.എം.എസിന്റെ എംപ്ലോയീസ് സംഘും 24 മണിക്കൂർ പണിമുടക്കാണ് നടത്തുന്നത്. എ.ഐ.ടി.യു.സിയുടെ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയനും ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫും ഇന്നും പണിമുടക്കും. സമരത്തെ നേരിടാൻ ഡയസ്‌നോൺ ബാധമാക്കി ഉത്തരവിറക്കിയെങ്കിലും ഇതിനെ തള്ളിയാണ് സംഘടനകൾ സമരവുമായി മുന്നോട്ടുപോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.