ചിറയിൻകീഴ്: ചിറയിൻകീഴ് - കഴക്കൂട്ടം റൂട്ടിൽ യാത്രാദുരിതം കൊടുമ്പിരിക്കൊള്ളുമ്പോഴും പരിഹാരമാർഗങ്ങൾ അകലുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കൊവിഡിന് മുൻപുതന്നെ ഇവിടെ യാത്രാദുരിതം രൂക്ഷമായിരുന്നു. കൊവിഡാനന്തരം സർവീസുകൾ ആരംഭിച്ചപ്പോൾ പലതും പുനഃരാരംഭിക്കാതിരിക്കുന്നതും മുൻകാലങ്ങളിൽ പല സർവീസുകൾ നിറുത്തലാക്കിയതും തിരുവനന്തപുരം - കൊല്ലം റൂട്ടിലെ പാസഞ്ചർ സർവീസ് പുനഃരാരംഭിക്കാത്തതുമെല്ലാം യാത്രാദുരിതം വർദ്ധിപ്പിക്കുകയാണ്.
ചിറയിൻകീഴ് - കഴക്കൂട്ടം റൂട്ടിൽ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ള നാല് ചെയിൻ സർവീസുകളും കണിയാപുരം ഡിപ്പോയിൽ നിന്നുള്ള 2 ചെയിൻ സർവീസുകളും പുഃനരാരംഭിക്കാത്തതും യാത്രക്കാരെ വലയ്ക്കുന്നു. ആറ്റിങ്ങലിൽ നിന്ന് ആരംഭിച്ച് രാത്രി 8ന് ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസ് ചിറയിൻകീഴ് മേഖലയിലെ വാണിജ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മറ്റ് വിദ്യാർത്ഥി - ഉദ്യോഗാർത്ഥികൾക്കും ഏറെ പ്രയോജനകരമായിരുന്നു. ഈ സർവീസും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ചിറയിൻകീഴ് ഭാഗത്തേക്കുള്ള പല സർവീസുകളും സിംഗിൾ ഡ്യൂട്ടിയായത് കാരണം വൈകുന്നേരത്തോടെ അവസാനിക്കുകയാണ്. മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സന്ധ്യ കഴിഞ്ഞാൽ ബസ് സർവീസില്ല
കൊവിഡിന് മുൻപ് വരെ രാത്രി 9.40ന് തിരുവനന്തപുരത്തു നിന്ന് ചിറയിൻകീഴിലേക്ക് ഉണ്ടായിരുന്ന സർവീസ് യാത്രക്കാർക്ക് വലിയ അനുഗ്രഹമായിരുന്നു. സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്ന പെരുങ്ങുഴി, അഴൂർ, മുരുക്കുംപുഴ ഭാഗങ്ങളിൽ ഉള്ളവർക്ക് രാത്രിയിൽ ഈ സർവീസ് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ദേശീയപാതയിൽ ഇറങ്ങി ഓട്ടോ വിളിച്ചോ വീട്ടിൽ നിന്ന് ആളിനെ വിളിച്ചുവരുത്തിയോ വീട്ടിൽ പോകേണ്ട അവസ്ഥയിലാണ്.
പല സർവീസുകളും നിലച്ചു
ചെമ്പഴന്തി, സെന്റ് സേവിയേഴ്സ്, ആൾസെയിന്റ്സ് എന്നീ കോളേജ് ബസുകൾ രാവിലെയും വൈകിട്ടുമുള്ള കോളേജ് സർവീസുകൾക്ക് ശേഷം ഈ റൂട്ടിലാണ് സർവീസുകൾ നടത്തിയിരുന്നത്. ഈ സർവീസുകളും ഇപ്പോഴില്ല. നെടുമങ്ങാട് -ചിറയിൻകീഴ്, വിതുര - ശാർക്കര ക്ഷേത്രം, ചിറയിൻകീഴ് വഴിയുള്ള കാപ്പിൽ സർവീസ് ഇവയെല്ലാം പലപ്പോഴായി അപ്രത്യക്ഷമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |