തിരുവനന്തപുരം; അല്പശി ഉത്സവത്തിന് സമാപനംകുറിച്ച് നടന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര നഗരത്തെ ഭക്തിസാന്ദ്രമാക്കി. പദ്മനാഭ സ്തുതികളുമായി നൂറുകണക്കിന് പേരാണ് ഘോഷയാത്ര കാണാനെത്തിയത്.
വൈകിട്ട് 5ന് ദീപാരാധന കഴിഞ്ഞതോടെ ആറാട്ട് എഴുന്നള്ളത്തിന് തുടക്കമായി. തിരുവിതാംകൂർ സൈന്യം ടിപ്പുസുൽത്താന്റെ സൈന്യത്തെ തുരത്തിയോടിച്ചപ്പോൾ പിടിച്ചെടുത്ത പച്ചനിറത്തിലുള്ള കോടിയേന്തിയ പടയാളികൾ, സായുധ സൈന്യം, പഴയ തിരുവിതാംകൂർ സൈന്യത്തിലെ വാളും പരിചയും ധരിച്ച നായർ സൈനികർ, മുതിർന്ന ഉദ്യോഗസ്ഥർ, ക്ഷേത്രം മേലധികാരികൾ, തിരുവിതാംകൂർ രാജകുടുംബത്തിലെ പുരുഷന്മാർ, കോയിത്തമ്പുരാക്കന്മാർ, കൊട്ടാരം ഉദ്യോഗസ്ഥർ എന്നിവരുടെ അകമ്പടിയിൽ തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥാനത്തുള്ള ക്ഷേത്രസ്ഥാനി മൂലം തിരുന്നാൾ രാമവർമ പച്ചത്തൊപ്പിയും പച്ചരത്നക്കല്ലു പതിച്ച മാലയും ധരിച്ച് ഉടവാളുമേന്തി നീങ്ങി.
പിന്നാലെ ബ്രാഹ്മണ പുരോഹിതന്മാർ ചുമലിലേറ്റിയ ഭഗവാന്റെ ഇഷ്ട വാഹനമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയും നരസിംഹമൂർത്തിയും ശ്രീകൃഷ്ണസ്വാമിയുംക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ നിന്ന് പുറത്തേക്കെഴുന്നള്ളി. പടിഞ്ഞാറേകോട്ടയ്ക്കു പുറത്തേക്കു വിഗ്രഹങ്ങൾ എത്തിയപ്പോൾ 21 ആചാര വെടികൾ മുഴങ്ങി. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും ഒപ്പം ചേർന്നു. തുടർന്ന് ഘോഷയാത്ര പടിഞ്ഞാറേകോട്ട, പെരുന്താന്നി, ഈഞ്ചയ്ക്കൽ, വള്ളക്കടവു വഴി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനകത്തു കൂടി ശംഖുംമുഖം കടപ്പുറത്തേക്കു നീങ്ങി.
ആറാട്ടിന് കടന്നുപോകാൻ വൈകിട്ട് നാലു മുതൽ രാത്രി ഒൻപതു വരെ വിമാനത്താവളം അടച്ചു. ശംഖുംമുഖത്തെത്തിച്ച വിഗ്രഹങ്ങൾ കൽമണ്ഡപത്തിൽ ഇറക്കിവച്ച് പ്രത്യേക പൂജകൾക്കും പുണ്യാഹത്തിനും ശേഷം അതതു വിഗ്രഹങ്ങളുടെ ചുമതലയുള്ള നമ്പിമാർ വിഗ്രഹങ്ങളും ക്ഷേത്രം തന്ത്രി ശംഖുമായും സമുദ്രത്തിലേക്കു നീങ്ങി. ഈ സമയത്തും പൊലീസിന്റെ ആചാരവെടികൾ മുഴങ്ങി. ക്ഷേത്രത്തിലെ പുരോഹിതന്മാർ തീർത്ത രക്ഷാവലയത്തിനു പുറമേ മത്സ്യത്തൊഴിലാളികളും പരമ്പരാഗത വള്ളങ്ങളുമായി സുരക്ഷയൊരുക്കി.
നമ്പിമാർ സമുദ്രത്തിൽ മുങ്ങി വിഗ്രഹങ്ങളെ മൂന്നു തവണ ആറാടിച്ചു. തന്ത്രി ശംഖിൽ ശേഖരിച്ച ജലവുമായി വിഗ്രഹങ്ങളെ അഭിഷേകം ചെയ്തു. ഘോഷയാത്ര ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയതോടെ ഉത്സവത്തിന് കൊടിയിറങ്ങി. കൊവിഡ് നിയന്ത്രങ്ങൾക്ക് അയവ് നൽകിയ ശേഷം ആദ്യമായി നടന്ന ഘോഷയാത്രയിൽ പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങൾ എത്തിയിരുന്നു. ആറാട്ട് പ്രമാണിച്ച് ഇന്നലെ മൂന്നുമണിക്ക് ശേഷം സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |