ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിന് മർദ്ദനമേറ്റ സംഭവം വിവാദമായതിന് പിന്നാലെ മോർച്ചറി ഗേറ്റുവഴിയുള്ള പ്രവേശനം നിരോധിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ്. നടപടിയിൽ വലഞ്ഞ രോഗികളുടെ കൂട്ടിരിപ്പുകാരും സുരക്ഷാ ജീവനക്കാരും തമ്മിലുണ്ടായ തർക്കം ഇന്നലെയും സംഘർഷത്തിന് കാരണമായി.
മോർച്ചറി ഗേറ്റിനുള്ളിലെ എച്ച്.ഡി.എസ് ലാബിൽ പരിശോധനയ്‌ക്കായുള്ള സാമ്പിളുകളുമായി വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് പ്രവേശനം തടഞ്ഞതോടെ ബുദ്ധിമുട്ടിലായത്. ഇന്നലെ സാമ്പിളുമായി വന്നവരെ അകത്ത് പ്രവേശിപ്പിക്കാത്തതാണ് പ്രശ്‌നം വഷളാക്കിയത്. പുതിയ പരിഷ്‌കാരം കാരണം രക്തസാമ്പിളുകൾ ലാബിൽ നൽകണമെങ്കിൽ പ്രധാന ഗേറ്റ് വഴി ആശുപത്രിക്കുള്ളിൽ കടന്ന് പടിക്കെട്ടിലൂടെ ഒരു നില മുകളിൽ കയറണം. അതിനുശേഷം ഒന്നും രണ്ടും വാർഡുകൾ കടന്ന് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തുകൂടി പുറത്തിറങ്ങിയാലേ ലാബിലെത്താൻ കഴിയൂ. അരക്കിലോമീറ്ററോളം ചുറ്റിത്തിരിയണമെന്ന് ചുരുക്കം.
പ്രായമായവർക്കും ആസ്‌മ, ഹൃദ്രോഗം എന്നിവയ്‌ക്ക് ചികിത്സയിൽ കഴിയുന്നവർക്കും ഏറെ ബുദ്ധിമുട്ടാണിത്. നിലവിൽ ഡിസ്ചാർജാകുന്ന രോഗികളെ മോർച്ചറി ഗേറ്റുവഴി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കയറ്റിയാണ് പുറത്തിറക്കുന്നത്. നിയന്ത്രണം വന്നതോടെ ഇവരെയും പ്രധാന കവാടത്തിലെത്തിക്കേണ്ടിവരും. വിവാദ നടപടി പിൻവലിച്ച് രോഗികൾക്ക് മോർച്ചറി ഗേറ്റുവഴി പ്രവേശനം പുനഃസ്ഥാപിക്കണമെന്നാണ് വിവിധ സംഘനകളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |