കോവളം: സീസണെത്തിയിട്ടും കൊവിഡ് പ്രതിസന്ധി കാരണം സഞ്ചാരികൾ എത്താതായതോടെ കോവളം തീരത്ത് ആരവമൊഴിഞ്ഞു. വറുതിയിൽ കഴിഞ്ഞിരുന്ന ടൂറിസം മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഉണർവുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇതോടെ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന നൂറുകണക്കിനുപേരാണ് നിരാശയിലായത്. മാസങ്ങളായി തുടരുന്ന പ്രതിസന്ധി കാരണം തൊഴിലാളികളെല്ലാം പട്ടിണിയിലാണ്. ചരിത്രത്തിലാദ്യമായി കോവളത്തെ ടൂറിസം മേഖല ഇത്രയും നാൾ നിശ്ചലമായതോടെ മുന്നൂറിലേറെ ഹോട്ടലുകൾ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം നടത്തുന്ന നൂറിലേറെ കടകൾ, റസ്റ്റോറന്റുകൾ, ഇവയെ ആശ്രയിച്ച് കഴിയുന്ന എണ്ണായിരത്തോളം തൊഴിലാളികൾ എല്ലാവരും പ്രതിസന്ധിയിലാണ്. കോവളത്തെ സ്ഥാപനങ്ങളിലേറെയും വാടകയ്ക്കെടുത്ത് നടത്തുന്നതാണ്. ഇവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. മാസങ്ങളായി തൊഴിലില്ലാതായതോടെ തൊഴിലാളികളിൽ പലരും മറ്ര് മേഖലകളിലേക്ക് പോയി. എന്നാൽ ഒരിടത്തും തൊഴിൽ ലഭിക്കാതെ പട്ടിണിയിലായവരുമുണ്ട്. ഉപകരണങ്ങളെല്ലാം നശിച്ചതോടെ സ്ഥാപന ഉടമകളും പ്രതിസന്ധിയിലാണ്.
തീരം കടൽ കവർന്നു
സഞ്ചാരികൾ കൂടുതലായി എത്തേണ്ട സമയത്ത് കടൽക്ഷോഭം രൂക്ഷമായി തുടരുന്നതും മറ്രൊരു പ്രതിസന്ധിയാണ്. കര കടൽ കവർന്നതോടെ തെങ്ങുകൾ പലതും വീഴാറായി. ഹവ്വാ ബീച്ചിൽ ഇതാദ്യമായാണ് നടപ്പാതയ്ക്കു താഴെ കടൽ കയറുന്നത്. സാധാരണ ഒക്ടോബർ കഴിഞ്ഞാൽ ഇവിടെ മുപ്പത് മീറ്ററോളം കടൽ ഇറങ്ങുകയാണ് പതിവ്. ഇക്കൊല്ലം നവംബർ പകുതി കഴിഞ്ഞിട്ടും കടൽ ഇറങ്ങാത്തത് കച്ചവടക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. തീരം ഇല്ലാത്ത കോവളത്ത് സഞ്ചാരികൾ വരുവാൻ മടിക്കുമെന്നാണ് ഇവർ പറയുന്നത്.
സമുദ്രാ ബീച്ച് പാർക്ക് ഉടൻ തുറക്കും
9 കോടിയോളം ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയ സമുദ്രാ ബീച്ച് പാർക്കും ഉടൻ തുറക്കാനാണ് ടൂറിസം വകുപ്പിന്റെ നീക്കം. പാർക്കിന്റെ മേൽനോട്ടവും നിയന്ത്രണവും കെ.ടി.ഡി.സിക്ക് നൽകാനും ആലോചനയുണ്ട്. പാർക്കിൽ പ്രവേശിക്കുന്നതിനും ഫോട്ടോ ഷൂട്ട് ചെയ്യുന്നതിനും ഫീസ് ഈടാക്കുന്ന കാര്യവും പരിഗണനയിലാണ്. സെക്യൂരിറ്റി ഉൾപ്പെടെ മൂന്ന് ജീവനക്കാരും പാർക്കിലുണ്ടാകുമെന്നാണ് വിവരം. എന്നാൽ സഞ്ചാരികളുടെ കുറവ് അധികൃതരേയും അലട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |