തിരുവനന്തപുരം: ടയറുകളൊക്കെ ഇളകിമാറി കുറെ ബസുകൾ, മുൻവശവും പിൻവശവും പൊളിഞ്ഞ് വേറെ കുറെ ബസുകൾ, ബാക്കിയുള്ളതിൽ കാടും പടർപ്പും കയറിത്തുടങ്ങി. പാമ്പുകൾ വാസം ആരംഭിച്ചെന്ന് ജീവനക്കാരും പറയുന്നു. ഈഞ്ചയ്ക്കൽ ബസ് ഡിപ്പോയിൽ ഓടാതെ ഒതുക്കിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ അവസ്ഥയാണിത്. 'കോമൺപൂൾ' എന്ന പേരിലാണ് ബസുകൾ ഇവിടെ കൊണ്ടിട്ടിരിക്കുന്നത്.
കൊവിഡ് സമയത്ത് നാമമാത്രമായി മാത്രം ബസ് സർവീസ് നടത്തിയപ്പോഴാണ് മറ്റ് ബസുകളെയെല്ലാം ഇങ്ങനെ മാറ്റിയിട്ടത്. ഇവയെ സി.എൻ.ജി എൻജിൻ ഘടിപ്പിച്ച് പുറത്തിറക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഒന്നും സംഭവിച്ചില്ല. ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടിരുന്ന ബസുകളെല്ലാം ഇപ്പോൾ 'ആക്രി'യായി മാറുകയാണ്. സൂപ്പർ ഡീലക്‌സ്, എക്സ്‌പ്രസ്, വോൾവോ വിഭാഗങ്ങളിലുള്ള 140ഓളം ബസുകളും 200ഓളം എ.സി ലോ ഫ്ലോർ ബസുകളും സ്ഥിരമായി ഓടിക്കാത്തവയുടെ കൂട്ടത്തിലുണ്ട്.
കൊവിഡ് സാഹചര്യം മാറി യാത്രക്കാരുടെ തിരക്കേറിയിട്ടും ബസുകളെ അറ്റക്കുറ്റപ്പണി ചെയ്ത് നിരത്തിലിറക്കാൻ മാനേജ്മെന്റ് തയ്യാറായില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഇങ്ങനെ മാറ്റിയിട്ടിരുന്ന ബസുകളിൽ 200 എണ്ണം ഇപ്പോൾ ഗതാഗതത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിനിടെ വീണ്ടും വാടകവണ്ടി ഓടിക്കാൻ കെ.എസ്.ആർ.ടി.സി ടെൻഡർ ക്ഷണിച്ചത് വിവാദമായി.
ഈഞ്ചയ്ക്കലിലേക്ക് സി.ഐ.ടി.യു
മാർച്ച് നാളെ
ബസുകൾ ഓടിക്കാതെയിട്ടിരിക്കുന്നതിനെതിരെ നാളെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈഞ്ചയ്ക്കലിലേക്ക് മാർച്ച് നടത്തും. ബസുകൾ ഓടിക്കാതെ നശിക്കുമ്പോൾ വാടക വണ്ടിയെടുക്കാനുള്ള നീക്കം ചെറുക്കുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |