തിരുവനന്തപുരം: ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളെ സംബന്ധിച്ച് ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പുറത്തിറക്കിയ വികസനരേഖ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു. കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് കീഴിലും പൊതു - സ്വകാര്യ പങ്കാളിത്തത്തിലും നടപ്പിലാക്കുന്ന 31,000 കോടി രൂപയുടെ 125ലധികം പദ്ധതികളുടെ വിശദാംശങ്ങളാണ് രേഖയിലുള്ളത്.
തലസ്ഥാന - നഗര മേഖലയുടെ വികസനത്തിന് സർക്കാർ - പൊതുജന പങ്കാളിത്തം എന്ന പുതിയ ആശയം മുന്നോട്ടുവയ്‌ക്കുന്നതിലൂടെ വികസനപ്രക്രിയയിൽ ജനങ്ങളുടെയും വ്യാപാരികളുടെയും വ്യവസായ സമൂഹത്തിന്റെയും പിന്തുണ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചേംബർ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. ജില്ലയിലെ 70ഓളം പ്രൊഫഷണൽ, വ്യാപാര, ബഹുജന സംഘടനകളെ ഉൾപ്പെടുത്തി രൂപീകരിച്ച എവേക് ട്രിവാൻഡ്രം എന്ന കൂട്ടായ്‌മയാണ് പഞ്ചവത്സര കർമ്മപദ്ധതി നടപ്പിലാക്കുന്നത്. പ്രമുഖ വ്യവസായികളടങ്ങുന്ന ട്രിവാൻഡ്രം അജൻഡ ടാസ്‌ക് ഫോഴ്‌സിന്റെ മാർഗനിർദേശത്തിലും പിന്തുണയിലുമാണ് സംഘടന പ്രവർത്തിക്കുന്നത്.
ചേംബർ സെക്രട്ടറി എബ്രഹാം തോമസ്, വൈസ് പ്രസിഡന്റും ഭീമാ ജുവലറി ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ, പ്രമുഖ ഐ.ടി വ്യവസായിയും ടി.എ.ടി.എഫ് പ്രസിഡന്റുമായ വി.കെ. മാത്യൂസ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |