താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ
വാഴിച്ചൽ നെല്ലിക്കാമലയിൽ മണ്ണിടിച്ചിൽ
വെള്ളറട: മലയോരത്ത് മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴ കനത്തതോടെയാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. കൂടാതെ കനത്ത നാശനഷ്ടവും ഉണ്ടായി. അമ്പൂരി, വെള്ളറട ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഹെക്ടർ കണക്കിന് കൃഷിസ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും ഗതാഗതവും നിലച്ചു. വാഴിച്ചൽ നെല്ലിക്കാമലയിൽ ശക്തമായ മഴവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വാഴിച്ചൽ ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ പാരിഷ് ഹാളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. രാത്രി വൈകിയും ക്യാമ്പുകളിൽ ആളുകൾ എത്തുന്നുണ്ട്. പന്നിമല കുരിശുമല അടിവാരത്തും ആറാട്ടുകുഴി ചൂണ്ടിക്കൽ ആയിക്കോണം പ്രദേശങ്ങളിലും വെള്ളം കയറി. ചൂണ്ടിക്കൽ പറമ്പിൽ നാല് കുടുംബങ്ങൾക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈയപൊറ്റമലയിൽ നിന്ന് മലവെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് ചൂണ്ടിക്കൽ ജംഗ്ഷന് സമീപം വീടുകൾക്കുള്ളിൽ വെള്ളം കയറി. മലയോര ഹൈവേയുടെ നിർമ്മാണത്തിലിരുന്ന പനച്ചമൂട് , കുടപ്പനമൂട് റോഡുകളുടെ പല ഭാഗങ്ങളും തകർന്നു. ചാരുംകുഴിയിൽ വലിയഅളവിൽ മഴവെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ആനപ്പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റോഡ് തകർന്നു. കത്തിപ്പാറ ശങ്കിലിയിലും നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും വെള്ളത്തിനടയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |