തിരുവനന്തപുരം: ഇടുപ്പെല്ലിലെ ഒടിവിനുള്ള ചികിത്സയ്ക്ക് സഹായകമായി ഡോ.പി.കെ. സുന്ദർരാജ് വികസിപ്പിച്ചെടുത്ത ''ബോൺ ഇംപ്രഗ്നേറ്റഡ് ഹിപ് സ്‌ക്രൂ''വിന് കേന്ദ്ര സർക്കാർ പേറ്റന്റ് നൽകി. അകംപൊള്ളയായ സ്ക്രൂവിൽ രോഗിയിൽ നിന്നെടുത്ത മജ്ജ നിറയ്ക്കുകയും അതിലേക്ക് രക്തയോട്ടം സാദ്ധ്യമാക്കുകയും ചെയ്യുന്ന പുതിയ ചികിത്സാരീതിയാണ് ഡോ.സുന്ദർരാജിന്റേത്. ഇങ്ങനെ ചികിത്സ നടത്തിയ രോഗികളിൽ 15 വർഷത്തിനുശേഷവും പാർശ്വഫലങ്ങൾ ഇല്ലായെന്നതാണ് സവിശേഷത. നിലവിൽ ഇടുപ്പെല്ലിൽ ഏതെങ്കിലും തരത്തിലുള്ള ഒടിവ് പറ്റിയാൽ അസ്ഥിയുടെ ജോയിന്റ് മാറ്റിവയ്ക്കലാണ് പതിവ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം തലവനായി റിട്ടയർ ചെയ്ത ഡോ.പി.കെ. സുന്ദർരാജ് ഇപ്പോൾ കോസ്മോപോളിറ്റൻ ആശുപത്രിയിൽ ഓർത്തോ വിഭാഗം തലവനാണ്. 2002 മുതലുള്ള പഠനത്തിന്റെ ഫലമാണ് ഈ നൂതനചികിത്സാ രീതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലിചെയ്യവേ ഈ കണ്ടുപിടിത്തത്തിന് എത്തിക്കൽ കമ്മിറ്റി ക്ലിയറൻസ് കിട്ടുകയും തുടർന്ന് അദ്ദേഹം ജോലിചെയ്ത 3 മെഡിക്കൽ കോളേജിലും ഈ ചികിത്സാരീതി പരീക്ഷിച്ച് വിജയിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |