വിഴിഞ്ഞം: വിഴിഞ്ഞം കരിച്ചൽ കായലോരം ഇനിമുതൽ വിനോദ സഞ്ചാര കേന്ദ്രമാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡീറ്റെൽ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുകയാണ്. കായലിന്റെ യഥാർത്ഥ വിസ്തൃതി അറിയാൻ റവന്യൂ വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു. ആദ്യഘട്ടം നട്ട കണ്ടൽ ചെടികൾക്ക് പുറമേ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കായലിന് ചുറ്റും കൂടുതൽ കണ്ടൽ ചെടികൾ നടാനുള്ള തയ്യാറെടുപ്പിലാണ്. കായലിന്റെ ആഴം കൂട്ടുന്നതിനും നടപടികളായി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി കൂടുതൽ കണ്ടൽ ചെടികൾ നടും. കായലും ചുറ്റുപാടുമുള്ള ഭൂമിയും അളന്ന് തിട്ടപ്പെടുത്തിയ ശേഷമേ എത്ര ഏരിയാകളിൽ ചെടി നടാൻ കഴിയുമെന്ന് അറിയാൻ സാധിക്കൂവെന്ന് അധികൃതർ പറഞ്ഞു. കോട്ടുകാൽ, കരുകുളം, കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പദ്ധതി ഉൾപ്പെടുന്നത്.
ലക്ഷ്യമിടുന്ന പദ്ധതികൾ
കായലിലൂടെ ബോട്ടു സവാരി
ബീച്ചിനോട് ചേർന്ന് കുട്ടികളുടെ പാർക്ക്
റോപ് വേ
മത്സ്യസംസ്കരണ കേന്ദ്രം
ഉണക്ക മത്സ്യ നിർമ്മാണ യൂണിറ്റ്
ഫുഡ് കോർട്ട്, വയോജന സെന്റർ
മത്സ്യത്തൊഴിലാളികൾക്കായി ഫിഷർമെൻ യാർഡ്
കായൽ ശുചിയാക്കി ശുദ്ധജല വിതരണ പദ്ധതി
ദ്വീപുകൾ ഇനി പൂന്തോട്ടം
കായലിലെ ഏതാനും ദ്വീപുകൾ ഇനി പൂന്തോട്ടമാകും. ഇതിന്റെ ഭാഗമായി ബോട്ടാണിക്കൽ ഗാർഡനിൽ നിന്നുള്ള വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു. കൂടാതെ കണ്ടൽ പച്ചത്തുരുത്ത് ഉണ്ടാകും. മറ്റ് ഏതൊക്കെ ചെടികളും വൃക്ഷങ്ങളും ഇവിടെ വളരാൻ സാദ്ധ്യതയുണ്ടെന്നും പരിശോധിക്കും.
ജില്ലയിലെ ആദ്യ പച്ചത്തുരുത്ത് ടൂറിസം
ജില്ലയിലെ ആദ്യ പച്ചത്തുരുത്ത് കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ കരിച്ചൽ കായലിലാണ്. ആദ്യ ഘട്ടമായി 1000 കണ്ടൽച്ചെടികൾ വച്ചുപിടിപ്പിച്ചാണ് തുരുത്തിന് തുടക്കംകുറിച്ചത്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടുകാൽ, കരുംകുളം, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഹരിതകേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
കണ്ടൽക്കാടുകളെ കുറിച്ചറിയാൻ ജനങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കും. നിലവിലുള്ള എല്ലാ സസ്യങ്ങളെയും സംരക്ഷിച്ചു കൊണ്ട് (ഹരിത പ്രോട്ടോക്കോൾ) വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
എം.വി. മൻമോഹൻ, പ്രസിഡന്റ്, അതിയന്നൂർ ബ്ലോക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |