തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ പ്രാഥമിക അവലോകന യോഗം ചേർന്നു. 2022 ഫെബ്രുവരി 17നാണ് പൊങ്കാല മഹോത്സവം.
കുത്തിയോട്ടമുൾപ്പെടെയുള്ള കാര്യങ്ങളിൽ ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുക്കുമെന്ന് കളക്ടർ പറഞ്ഞു. പല പ്രധാന വകുപ്പുകളും മുൻകൂറായി തന്നെ പൊങ്കാലയുമായി ബന്ധപ്പെട്ട മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡൽ ഓഫീസറായി സബ് കളക്ടർ എം.എസ്. മാധവിക്കുട്ടിയെ ചുമതലപ്പെടുത്തി. പൊങ്കാല പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.
ഉത്സവ മേഖലയായിട്ടുള്ള എല്ലാ വാർഡുകളിലും റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ശിശുപാലൻ നായർ. കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |